actor-mohanlal-

തിരുവനന്തപുരം: സൂപ്പർതാരം മോഹൻലാൽ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി സുഹൃത്തും നിർമ്മാതാവുമായ സുരേഷ്‌കുമാർ.

മോഹൻലാലിന് അത്തരമൊരു താത്പര്യമില്ലെന്നും മത്സരിക്കില്ലെന്ന് ഉറപ്പാണെന്നും സുരേഷ്കുമാർ ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തി. മോഹൻലാലിന് രാഷ്ട്രീയ നിലപാടുകളുണ്ടെങ്കിലും അദ്ദേഹത്തിന് സിനിമയിൽ തുടരാനാണ് താത്പര്യമെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങളെക്കുറിച്ച് മോഹൻലാലുമായി സംസാരിച്ചിരുന്നുവെന്നും സുരേഷ്‌കുമാർ പറഞ്ഞു. തത്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സിനിമയാണ് അദ്ദേഹത്തിന് എല്ലാം. അദ്ദേഹം സിനിമാ അഭിനയം തുടർന്നുകൊണ്ട് പോകുന്നതാണ് നല്ലതെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

മോഹൻലാൽ മത്സരിക്കുമോ എന്ന് പലരും തന്നോട് അന്വേഷിച്ചിരുന്നു. അത് അദ്ദേഹവുമായി ചർച്ച ചെയ്തപ്പോൾ താത്പര്യമില്ലെന്ന് പറയുകയും ചെയ്തു. എന്നാൽ അത്തരം ചോദ്യങ്ങൾ ഔദ്യോഗികമായിരുന്നില്ല. മോഹൻലാലിനെ ആരും വലിച്ചിഴച്ചിട്ടില്ല. ആരും നിർബന്ധിച്ചിട്ടുമില്ല. മോഹൻലാൽ നരേന്ദ്രമോദിയുടെ ആരാധകനൊന്നുമല്ല. ആർക്ക് വേണമെങ്കിലും മോദിയെ പോയി കാണാം. മോദിയെ കാണണമെന്ന് ലാലിന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം പോയി കണ്ടു. നല്ലത് ചെയ്താൽ സർക്കാരിനെ പുകഴ്ത്തും. അതിന് മത്സരിക്കുന്നു എന്ന് അർത്ഥമില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി.