ബാഗൗസ്: പതിനഞ്ചാം വയസിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ജർമ്മൻ പെൺകുട്ടി നാലുവർഷത്തിന് ശേഷം പിടിയിൽ. കിഴക്കൻ സിറിയയിൽ അവസാനത്തെ ഭീകരനേയും ലക്ഷ്യമിട്ട് അമേരിക്കയുടെ നേതൃത്വത്തിലുളള സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. ആയിരക്കണക്കിന് പേരാണ് ഈയാഴ്ച മാത്രം പ്രദേശത്ത് നിന്നും പലായനം ചെയ്തത്.
യുവതികളും കുട്ടികളും അടങ്ങുന്ന സംഘത്തിൽ ലിയണോരയും അവരുടെ രണ്ട് കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. 15ാം വയസിൽ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാലെ രണ്ട് മാസം കഴിഞ്ഞാണ് സിറിയയിലേക്ക് വന്നതെന്ന് ലിയണോര പറഞ്ഞു. ‘മൂന്ന് ദിവസത്തിന് ശേഷം ഞാൻ എന്റെ ജർമൻ ഭർത്താവിനെ സ്വീകരിച്ചു. ജർമൻ ഭീകരനായ മാർട്ടിൻ ലെമ്കിയുടെ മൂന്നാം ഭാര്യയായിരുന്നു. സിറിയൻ തലസ്ഥാനമായ റഖയിലായിരുന്നു ആദ്യം ജീവിച്ചത്. വീട്ടമ്മയായിട്ടായിരുന്നു ജീവിതം. ഭക്ഷണം പാചകം ചെയ്യലും വൃത്തിയാക്കലും ഒക്കെയായിരുന്നു ജോലി,’ ലിയണോര പറയുന്നു.
രണ്ട് ആഴ്ച മുമ്പ് മാത്രമാണ് 19കാരിക്ക് ഐ.എസ് സങ്കേതത്തില്‍ വച്ച് ഒരു കുഞ്ഞ് ജനിച്ചത്. ഓരോ ആഴ്ചയും ഭീകരർക്ക് ഓരോ നഗരം നഷ്ടമായി കൊണ്ടിരുന്നു. ആക്രമണം രൂക്ഷമായപ്പോൾ ഭാര്യമാരെ ഉപേക്ഷിച്ച് അവർ പോയി. ഞങ്ങൾക്കും കുട്ടികൾക്കും കഴിക്കാൻ ഭക്ഷണം പോലും ഇല്ലായിരുന്നു,’ ലിയണോര പറഞ്ഞു. തനിക്ക് തന്റെ നാട്ടിലേക്ക് തന്നെ തിരികെ പോവണമെന്നും ലിയണോര പറയുന്നു. ലിയണോരയുടെ ഭർത്താവിനെ സൈന്യം വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഐ.എസിന്റെ സാങ്കേതിക വിദഗ്ദ്ധനായാണ് ഇയാൾ പ്രവർത്തിച്ചത്.
സിറിയയുടെ കുർദിഷ് അധികൃതർ ആയിരക്കണക്കിന് വിദേശികളായ ഭീകരരെയും അവരുടെ ഭാര്യമാരേയും പിടികൂടിയിട്ടുണ്ട്. ഇവർക്കൊപ്പം കൈക്കുഞ്ഞുങ്ങളുമുണ്ട്. അതത് രാജ്യങ്ങളിലെ ഭീകരരെ തിരികെ കൊണ്ടുപോവണമെന്ന് കുർദ് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.