ആലപ്പുഴ: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരിയെന്ന് തമിഴ് നടൻ വിജയ് സേതുപതി. താൻ പിണറായി വിജയന്റെ കടുത്ത ആരാധകനാണെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്‌ത രീതി ആകർഷിച്ചുവെന്നും സേതുപതി ഒരു അഭിമുഖത്തിൽ പറഞ്ഞു. 'ഒരിക്കൽ ഒരു ചാനൽ പരിപാടിയിൽ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹം കടന്നുവന്നപ്പോൾ ഒരു സ്‌കൂൾ ഹെഡ്മാസ്റ്ററെപ്പോലെയാണ് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി. അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം' എന്നും സേതുപതി പറഞ്ഞു.
'ആണായിരിക്കാൻ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാൽ, സ്ത്രീകൾക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകൾ ഒരു വേദന സഹിക്കുന്നുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകൾക്കത്തരം ഗുണവിശേഷമില്ലെങ്കിൽ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് അടിച്ചപ്പോൾ മുഖ്യമന്ത്രി 10 കോടി രൂപയാണ് തമിഴ്‌നാടിന് താങ്ങാകാൻ നൽകിയത്. ആ നന്ദി എപ്പോഴുമുണ്ടെന്നും സേതുപതി കൂട്ടിച്ചേർത്തു.