തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിൽ ആർ.എസ്.എസ് പ്രചാരക് പ്രവീൺ പിടിയിൽ. ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണിനെ ഞായറാഴ്‌ച തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും പിടികൂടാൻ വൈകുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഹർത്താൽ ദിവസം നെടുമങ്ങാട് ആനാട് വച്ച് എസ്.ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ ആർ.എസ്.എസ് പ്രവർത്തകരെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പൊലീസ് സ്റ്റേഷൻ പരിസരത്ത് ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തിയത്. സ്റ്റേഷന് മുന്നിൽ കൂടിനിന്ന സി.പി.എമ്മുകാരെ വിരട്ടിയോടിക്കാനും ഉദ്ദേശിച്ചിരുന്നത്രേ. അഞ്ച് തവണയാണ് ഇയാൾ ബോംബ് എറിഞ്ഞത്.പൊലീസുകാരും സി.പി.എം പ്രവർത്തകരും ഓടി മാറിയതുകൊണ്ട് അത്യാഹിതം സംഭവിച്ചില്ല. മേലാംകോട് ഇടറോഡിലൂടെ എത്തിയ ഇയാൾ പ്ലാസ്റ്റിക് കവറിൽ നിന്ന് ബോംബുകൾ എടുത്ത് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളുടെ നേതൃത്വത്തിൽ തന്നെയാകാം പിന്നീട് സി.പി.എം ജാഥയ്ക്കു നേരെയും ബോംബേറുണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു.