mohanlal-political-entry

തിരുവനന്തപുരം: ബി.ജെ.പിയുടെ ഉന്നത നേതാക്കൾ അടക്കം ഇടപെട്ടിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതം മൂളാതിരുന്ന നടൻ മോഹൻലാലിനെ ഗോദയിലിറക്കാൻ ആർ.എസ്.എസിന്റെ പുതിയ തന്ത്രം. ജനകീയ മുന്നണിയെന്ന പേരിൽ ലാലിനെ മത്സരിപ്പിക്കാനാണ് ആലോചന. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉൾപ്പെടുത്തി ജനകീയ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആർ.എസ്.എസ് തുടങ്ങിയതായാണ് റിപ്പോർട്ട്. ഈ മുന്നണിയിൽ ബി.ജെ.പിയുടെ നേതാക്കന്മാർ ആരും ഉൾപ്പെട്ടേക്കില്ലെന്നും വിവരമുണ്ട്.

ശബരിമല സമരത്തിൽ നേരിട്ട് ഭാഗമാകാതെ ശബരിമല കർമ സമിതി ഉണ്ടാക്കിയത് പോലെ ജനകീയ മുന്നണി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ആർ.എസ്.എസ് ഒരുങ്ങുന്നത്. തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ടയിലും തൃശൂരും മോഹൻലാലിനെപ്പോലെയുള്ള പൊതുസമ്മതരെ നിറുത്താനും ആലോചനയുണ്ട്. സംവിധായകൻ പ്രിയദർശൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവരെ ജനകീയ മുന്നണിയുടെ ഭാഗമാക്കാനും പദ്ധതിയുണ്ട്. അങ്ങനെയാണെങ്കിൽ എല്ലാ മത വിഭാഗങ്ങളിൽ നിന്നും വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. ബി.ജെ.പിയുടെ ലേബലിൽ അല്ലാതെ മത്സരിക്കുന്നതിനോട് ലാലിനും വിയോജിപ്പുണ്ടാകില്ലെന്നും കരുതുന്നു. ഇതിന് പുറമെ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെക്കൊണ്ട് ലാലിനോട് സംസാരിക്കാനും ആർ.എസ്.എസ് ആലോചിക്കുന്നുണ്ട്.

ജനകീയ മുന്നണിയുടെ രൂപീകരണത്തിന് പ്രമുഖ നേതാക്കളെ തന്നെ രംഗത്തിറക്കിയാണ് ആർ.എസ്.എസ് നീക്കങ്ങൾ. ഇതിനോടകം തന്നെ തിരുവനന്തപുരം നഗരത്തിലെ പല പ്രമുഖരെയും ഇവർ സമീപിച്ചിട്ടുണ്ട്. ക്രൈസ്‌ത മതപുരോഹിതരെയും മുന്നണിയുടെ ഭാഗമാക്കാനാണ് തീരുമാനം.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണി പരീക്ഷണം വിജയമായാൽ പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് നടപ്പിലാക്കുമെന്നും റിപ്പോർട്ടുണ്ട്.