തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിൽ ഒരു ആർ.എസ്.എസ് നേതാവ് കൂടി പിടിയിൽ. നെടുമങ്ങാട് സ്വദേശി അഭിജിത്താണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. കേസിലെ പ്രധാന പ്രതിയായ ആർ.എസ്.എസ് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇയാളാണ് പൊലീസ് സ്‌റ്റേഷനിലേക്ക് നാല് തവണ ബോംബെറിഞ്ഞത്. വടക്കേ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഹർത്താൽ ദിവസം നെടുമങ്ങാട് ആനാട് വച്ച് എസ്.ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ ആർ.എസ്.എസ് പ്രവർത്തകരെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പൊലീസ് സ്റ്റേഷൻ പരിസരത്ത് ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തിയത്. സ്റ്റേഷന് മുന്നിൽ കൂടിനിന്ന സി.പി.എമ്മുകാരെ വിരട്ടിയോടിക്കാനും ഉദ്ദേശിച്ചിരുന്നത്രേ. അഞ്ച് തവണയാണ് ഇയാൾ ബോംബ് എറിഞ്ഞത്.പൊലീസുകാരും സി.പി.എം പ്രവർത്തകരും ഓടി മാറിയതുകൊണ്ട് അത്യാഹിതം സംഭവിച്ചില്ല. മേലാംകോട് ഇടറോഡിലൂടെ എത്തിയ ഇയാൾ പ്ലാസ്റ്റിക് കവറിൽ നിന്ന് ബോംബുകൾ എടുത്ത് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളുടെ നേതൃത്വത്തിൽ തന്നെയാകാം പിന്നീട് സി.പി.എം ജാഥയ്ക്കു നേരെയും ബോംബേറുണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു.