inx-

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐയ്ക്ക് അനുമതി. കേന്ദ്ര നിയമ മന്ത്രാലയമാണ് ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്.

ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞയാഴ്ചയാണ് സി.ബി.ഐ കേന്ദ്ര നിയമ മന്ത്രാലയത്തിന് അപേക്ഷ നൽകിയത്.

ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ ഇതേ കേസിൽ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാർത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു. കാർത്തി ചിദംബരത്തെ ഫെബ്രുവരി 28ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. കാർത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു.

യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ പി.ചിദംബരം ചട്ടം ലംഘിച്ച് ഐ.എൻ.എക്സ മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള കമ്പനിയാണ് ഐ.എൻ.എക്സ് മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുള്ളൂ. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വാങ്ങി.

ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടിയത്. മകൻ കാർത്തിയുടെ ബിസിനസിനെ സഹായിച്ചാൽ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്റെ മറുപടിയെന്നാണ് സി.ബി.ഐ പറയുന്നത്. ചിദംബരത്തിന്റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐ.എൻ.എക്സ് മീഡിയ, പുതിയ അപേക്ഷ നൽകി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നൽകുകയും ചെയ്തു. ഡൽഹിയിലെ ഹോട്ടൽ ഹയാത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിഫലമായി കാർത്തി ഒരു കോടി ഡോളർ ആവശ്യപ്പെട്ടുവെന്നും സി.ബി.ഐ പറയുന്നു.