ന്യൂഡൽഹി : ഡൽഹിയിലെ തെരുവിൽ ചികിത്സാ സഹായം തേടി നടന്ന മലയാളി വിമുക്തഭടന് തുണയായത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. വാഹനാപകടത്തെ തുടർന്ന് അവശനിലയിലായ വിമുക്ത ഭടൻ പീതാംബരന് സഹായവുമായാണ് ഗൗതം ഗംഭീർ എത്തിയത്.
ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ വച്ചാണ് ഗൗതം ഗംഭീർ പീതാംബരനെ ആദ്യമായി കാണുന്നത്.
സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം സംഭവിച്ച ഒരു അപകടത്തെ തുടർന്ന് അവശനിലയിലായിരുന്നു അദ്ദേഹം. കഴുത്തിൽ തൂക്കിയിരുന്ന പ്ലക്കാർഡിൽ 'വിമുക്ത ഭടനാണ്. 1965-ലെയും 1971-ലെയും ഇന്ത്യാ-പാക് യുദ്ധത്തില്‍ൽ പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ ഒരു അപകടം സംഭവിച്ചു. സാമ്പത്തിക പ്രതിസന്ധിയിലാണ്. ചികിത്സയ്ക്കായി സഹായം ആവശ്യമുണ്ട്', എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.
തുടർന്ന് ഗംഭീർ ഇദ്ദേഹത്തിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്യുകയായിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ, പ്രതിരോധ മന്ത്രാലയ വക്താവ്, പബ്ലിക് ഇൻഫർമേഷൻ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ എന്നിവരെ ടാഗ് ചെയ്തായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സൈന്യത്തിന്റെ അഡിഷണൽ ജനറൽ ഓഫ് പബ്ലിക്ക് ഇൻഫർമേഷന്‍ വിഭാഗം ഗംഭീറിനെ ബന്ധപ്പെടുകയും രാജ്യ സൈനിക് ബോർഡ് പീതാംബരന് ആവശ്യമായ ചികിത്സാ സഹായം വാഗ്ദാനം ചെയ്തതായി അറിയിക്കുകയുമായിരുന്നു. ഇക്കാര്യവും ഗംഭീർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കായംകുളം സ്വദേശിയായ പീതാംബരന്‍ 1965-ലാണ് സൈന്യത്തിൽ ചേരുന്നത്. രാജ്യത്തിനായി മൂന്നു യുദ്ധങ്ങളിൽ പങ്കെടുത്തു. 1967-ലെ ഇന്ത്യ-ചൈന നാഥു ലാ വിഷയത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് അമ്മ രോഗബാധിതയായതോടെ സൈനിക സേവനം ഉപേക്ഷിച്ച് നാട്ടിലേക്ക് പോകേണ്ടി വന്നു. അവിവാഹിതനായ പീതാംബരൻ കഴിഞ്ഞ 40 വർഷമായി ഡൽഹിയിൽ പല തൊഴിലും ചെയ്ത് ജീവിക്കുകയാണ്. മാസങ്ങൾക്കു മുൻപ് നടന്ന ഒരു അപകടത്തിൽ നട്ടെല്ലിനു പരിക്കേറ്റതോടെ കൈയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ചികിത്സയ്ക്കായി ചിലവായി. കൊണാട്ട് പ്ലേസിലെ ഒരു കെട്ടിടത്തിന്റെ മുകളിലെ ചെറിയ ഷെഡിലാണ് അദ്ദേഹത്തിന്റെ താമസം.
Thanks @adgpi for explaining in detail how they have taken care of Mr Peethabaran. From his hip replacement surgery to a monthly grant from Rajya Sainik Board, they have assisted him like their own. Grateful. Thanks @DefenceMinIndia @SpokespersonMoD pic.twitter.com/SVG8w1FMjM
— Gautam Gambhir (@GautamGambhir) February 2, 2019