how-to-prevent-breast-can

ഇന്ന് ലോക ക്യാൻസർ ദിനം. ക്യാൻസർ രോഗത്തിനെതിരെയുള്ള അവബോധം സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെ 2008 മുതൽ ലോക ക്യാൻസർ ദിനം ആചരിച്ച് വരുന്നു. ക്യാൻസർ രോഗ ബാധയും ഇത് വഴിയുള്ള മരണവും തടയുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. എന്നാൽ ക്യാൻസർ രോഗത്തിന്റെ ചികിത്സയുടെ ആരംഭം രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുക എന്നതാണ്. രോഗത്തിന് പഴക്കമുണ്ടാകുന്തോറും ചികിത്സയുടെ ഫലവും കുറയുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇതിന് വ്യക്തമായ ബോധവത്കരണം തന്നെയാണ് ഏറ്റവും മികച്ച മാർഗം. ഇത്തരത്തിൽ സ്ത്രീകളിലുണ്ടാകുന്ന സ്‌തനാർബുദം, ഗർഭാശയമുഖ ക്യാൻസർ എന്നിവയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വിശദീകരിച്ച് നൽകുകയാണ് എഴുത്തുകാരിയും ഡോക്‌ടറുമായ ഷിനു ശ്യാമളൻ.

പോസ്‌റ്റ് ഇങ്ങനെ

1. തടയാം ഗർഭാശയമുഖ കാൻസറിനെ

പലപ്പോഴും ക്യാൻസർ എന്ന മാരകരോഗം അതിന്റെ അവസാനഘട്ടത്തിലായിരിക്കും നമ്മൾ അറിയുക.അതുകൊണ്ടു തന്നെ പലപ്പോഴും പല ചികിത്സകൾ നൽകിയിട്ടും രോഗികൾ മരണത്തിലേക് പോകുന്നു. പക്ഷെ സർവിക്കൽ കാൻസർ മതിയായ സ്‌ക്രീനിംഗ് റെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികിൽസിക്കുവാനും, കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കുവാനും സാധിക്കും. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്തു സ്ത്രീകളിൽ സർവിക്കൽ ക്യാൻസർ ഇപ്പോഴും ധാരാളമായി കണ്ടുവരുന്നു?? സർവിക്കൽ ക്യാൻസറിനെ കുറിച്ചുള്ള അറിവില്ലായ്മ ആണോ അതിനു കാരണം?? അതുകൊണ്ടു തന്നെ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണിത്.

ലോകത്തു അഞ്ചാമതായി ഏറ്റവുമധികം കണ്ടുവരുന്ന ക്യാൻസറാണ് ഗർഭാശഗയമുഖ ക്യാൻസർ(സെർവിക്കൽ കാൻസർ). ബ്രെസ്റ്റ് കാൻസർ കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാൻസറാണിത്.

ലോകത്തു പ്രതിവർഷം മൂന്നു ലക്ഷം സ്ത്രീകൾ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല അഞ്ചു ലക്ഷം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപെടുന്നുമുണ്ട്.

ഹ്യൂമൻ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സർവിക്കൽ കാൻസറിനും കാരണമാകുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്.

80ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോൾ ഹ്യൂമൻ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു.

70ശതമാനം സർവിക്കൽ കാൻസറും HPV 16 ,HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്.
സെർവിക്കൽ കാൻസറിനെക്കുറിച്ച് നമ്മുടെ നാട്ടിൽ അവബോധം കുറവാണെന്നത് ഒരു വലിയ പ്രശ്നമാണ്. അതുകൊണ്ട് ഇത് തടയാനുള്ള മാർഗങ്ങളെക്കുറിച്ചും പലർക്കുമറിയില്ല.

എച്ച്.പി.വി. വൈറസുകൾ സർവിക്കൽ കാൻസറിനു മാത്രമല്ല മലദ്വാരത്തിലും, വായിലും,തൊണ്ടയിലും, പുരുഷലിംഗത്തിലും, യോനിയിലെ ക്യാൻസറിനും കാരണമായേക്കാം. സാധരണ 15 മുതൽ 20 വർഷം വരെ എടുക്കും അണുബാധമൂലം സർവിക്കൽ ക്യാൻസർ ഉണ്ടാവാൻ.പക്ഷെ പ്രതിരോധശേഷി കുറഞ്ഞവരിൽ അഞ്ചുമുതൽ 10 വർഷം കൊണ്ട് വരാം.

രോഗ ലക്ഷണങ്ങൾ

1.ആർത്തവം ക്രമം തെറ്റുക

2.ആർത്തവമില്ലാത്ത സമയങ്ങളിൽ രക്തസ്രാവം ഉണ്ടാകുക.

3.ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക.

4.ക്ഷീണം,തൂക്കം കുറയുക,വിശപ്പില്ലായ്മ

5. വെള്ളപോക്ക്.

6.നടുവേദന

7.ഒരു കാലിൽ മാത്രം നീര് വരുക.

എങ്ങനെ രോഗം വരാതെ നോക്കാം

1.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം അല്ലെങ്കിൽ മറ്റു സുരക്ഷിത മാർഗങ്ങൾ ഉപയോഗിക്കുക.

2.പുകയില ഉപയോഗം കുറയ്ക്കുക.

3.വൈറസിനെതിരായ കുത്തിവെപ്പ് എടുക്കുക.

4.കാൻസർ കണ്ടെത്താൻ സ്‌ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യുക.

രോഗനിർണയം.

നാലുതരം പരിശോധനകളാണ് പ്രധാനമായും രോഗനിർണയത്തിന് നിലവിലുള്ളത്.

1.പാപ്പ് സ്മിയർ ടെസ്റ്റ്

2.എൽ.ബി.സി.

3.എച്ച.പി.വി. ടെസ്റ്റ്

4.വി.ഐ.എ (VIA)

ഇതിൽ പാപ് സ്മിയർ ടെസ്റ്റ് എന്നത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പരിശോധനയാണ്. കേരളത്തിൽ പല ആശുപത്രികളിലും സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങളുണ്ട്. ഗർഭാശയമുഖത്തെ(cervix) കോശങ്ങൾക്കു എന്തെങ്കിലും മാറ്റമുണ്ടോ ,കാൻസർ ഉണ്ടോ ,ക്യാൻസർ വരാൻ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയുവാൻ സാധിക്കും. മാത്രവുമല്ല ചിലവു വളരെ കുറഞ്ഞതുമാണ്.എല്ലാ സത്രീകളും ഈ പരിശോധന നടത്തണം. 30 വയസ്സ് മുതലെങ്കിലും രണ്ടോ മൂന്നോ വർഷമെങ്കിലും കൂടുമ്പോൾ സ്‌ക്രീനിങ് നടത്തുന്നത് നല്ലതാണ്. അതും പറ്റില്ലെങ്കിൽ ഒരിക്കലെങ്കിലും ചെയ്യുക.

ചികിത്സ

1.ക്രയോസർജറി

2.സർജറി

3.കീമോതെറാപ്പി

4.റേഡിയോതെറാപ്പി

പരിഹാരം വാക്സിൻ

ഗർഭാശയ മുഖ കാൻസർ വരാതിരിക്കുവാനുള്ള പ്രധാന മാർഗം പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നതാണ്.വാക്സിനുകൾ വളരെ ഫലപ്രദവുമാണ്. ലോകാരോഗ്യ സംഘടന ഈ കുത്തിവെപ്പ് നിർദേശിക്കുന്നുവുണ്ട്.

ഇന്ത്യയിൽ പ്രധാനമായും രണ്ടു തരം കുത്തിവെപ്പ് ലഭ്യമാണ്.

സെർവിക്കൽ കാൻസറുള്ളവർ ഈ കുത്തിവെപ്പ് എടുത്തിട്ട് പ്രയോജനമില്ല.പക്ഷെ സർവിക്കൽ കാൻസർ വരാതെയിരിക്കുവാൻ ഈ കുത്തിവെപ്പ് വളരെ സഹായിക്കുന്നു. അതുകൊണ്ട് ഒൻപതിനും പതിമൂന്ന് വയസ്സിനുമിടയിൽ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.ഒരു പെൺകുട്ടി ലൈംഗിക ബന്ധത്തിൽ എർപെടുന്നതിന് മുൻപ് തന്നെ ഈ കുത്തിവെപ്പെടുക്കുന്നതാണ് നല്ലത്. എങ്കിലും 26 വയസ്സ് വരെ കുത്തിവെപ്പ് എടുക്കാവുന്നതാണ്.

ആറു മാസത്തിനുള്ളിൽ മൂന്നെണ്ണമായിട്ടാണ് ഇവ എടുക്കുന്നത്.വാക്സിനുകൾ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലെന്നത് ഒരു പ്രധാന പ്രശ്നമാണ്. വിലയും കൂടുതലാണ്. 2700 മുതൽ 3300 രൂപ വരെ വരും. ഡൽഹി ഗവണ്മെന്റ് 2016 മുതൽ സൗജന്യമായി 13 വയസുള്ള പെൺകുട്ടികൾക്ക് വാക്സിൻ കൊടുത്തു വരുന്നു.അങ്ങനെ കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ഡൽഹി.

2016 മുതൽ 65 രാജ്യങ്ങളിൽ കുത്തിവെപ്പ് നൽകിവരുന്നു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.മതിയായ സ്‌ക്രീനിങും കുത്തിവെപ്പും തക്ക സമയത്തുള്ള ചികിത്സയിലൂടെയും സർവിക്കൽ ക്യാൻസർകൊണ്ട് ഒരുപരിധി വരെയുള്ള മരണനിരക്ക് കുറയ്ക്കാവുന്നതാണ്. ലോകാരോഗ്യ സംഘടന മുന്നോട്ടു വെയ്ക്കുന്ന ഈ കുത്തിവെപ്പ് തീർച്ചയായും നമ്മുടെ ജനങ്ങളിലേക്ക് എത്തേണ്ടതാണ്. അതിനു വേണ്ട നടപടി നമ്മുടെ സർക്കാർ എടുക്കുമെന്ന് കരുതുന്നു.

****************
' 2. സ്തനാർബുദം'

സ്വന്തം സ്തനങ്ങൾ നിങ്ങൾ കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിന്ന് കൊണ്ട് സ്വയം പരിശോധിക്കാറുണ്ടോ?

ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ വളരെ നല്ലത്. ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഇനി വൈകിക്കണ്ട.

ആർത്തവത്തിന് പത്തു ദിവസങ്ങൾക്ക് ശേഷം കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിൽക്കുക. പുറമെ കാഴ്ച്ചയിൽ എന്തെങ്കിലും മാറ്റമുണ്ടോ സ്തനങ്ങൾക്ക് എന്ന് നോക്കുക.

തൊലിയ്ക്ക് നിറ വ്യത്യാസമോ, മുല കണ്ണുകൾ ഉള്ളിലേയ്ക്ക് വലിഞ്ഞിരിക്കുകയോ, മുലക്കണ്ണുകളിൽ നിന്ന് എന്തെങ്കിലും ദ്രാവകം ഒലിക്കുന്നുണ്ടോ എന്നൊക്കെ നോക്കുക.

മുലക്കണ്ണുകൾ ഞെക്കി അവയിൽ നിന്നും എന്തെങ്കിലും ദ്രാവകം വരുന്നുണ്ടോ എന്നു നോക്കുക.

ശേഷം ഇടത്തെ കൈ തലയുടെ പിറകിൽ വെക്കുക. വലത്തെ കൈകൊണ്ട് ഇടത്തെ സ്തനത്തിൽ തൊട്ടു നോക്കുക. ഉള്ളം കൈയുടെ പരന്ന ഭാഗം ഉപയോഗിക്കുക. ഇടത്തെ സ്തനത്തിലും, ഇടത്തെ കക്ഷത്തിലും പരിശോധിക്കുക.

തൊട്ടു നോക്കുമ്പോൾ എന്തെങ്കിലും തടിപ്പോ കട്ടിയോ തോന്നുന്നെങ്കിൽ അത് എവിടെയാണെന്ന് ശ്രദ്ധിക്കുക.

അതിന് ശേഷം ഇടത്തെ മാറിൽ ചെയ്തത് പോലെ തന്നെ ഇടത്തെ കൈ കൊണ്ട് വലത്തെ മാറിലും കക്ഷത്തിലും പരിശോധിക്കുക. വലത്തെ സ്തനം പരിശോധിക്കുമ്പോൾ വലത്തെ കൈ തലയുടെ പിറകിൽ വെക്കുക.

താഴെ ചിത്രത്തിൽ കൈ വെച്ചത് ശ്രദ്ധിക്കുക. അതുപോലെ കൈകൾ വെക്കുക.

സ്ത്രീകളിൽ സ്തനങ്ങളിലെ ക്യാൻസർ ഇന്ന് ധാരാളമായി കണ്ടു വരുന്നു. ലോകത്ത് സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന ക്യാൻസറും സ്തനങ്ങളുടെ ക്യാൻസറാണ്.

ഏതു ക്യാൻസറിനെ പോലെ തന്നെ നേരത്തെ കണ്ടെത്തുവാൻ സാധിച്ചാൽ വളരെ നല്ലതാണ്.

സ്വന്തം സ്തനങ്ങൾ വിവസ്ത്രയായി കണ്ണാടിയ്ക്ക് മുന്നിലോ, അല്ലെങ്കിൽ കുളിക്കുമ്പോഴോ പരിശോധിക്കുക. മാസത്തിൽ ഒന്നോ അല്ലെങ്കിൽ 6 മാസം കൂടുമ്പോഴെങ്കിലും സ്വയം പരിശോധിക്കുക. ആർത്തവത്തിന് 10 ദിവസങ്ങൾക്ക് ശേഷം ചെയ്യുക.

ആർത്തവം നിന്ന സ്ത്രീകൾക്ക് മാസത്തിൽ എപ്പോൾ വേണമെങ്കിലും സ്തനങ്ങൾ പരിശോധിക്കാം.

ഡോ. ഷിനു ശ്യാമളൻ