രണ്ട് പേർക്ക് യാത്ര ചെയ്യാനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഇരുചക്ര വാഹനത്തിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് പലസമയത്തും അപകടങ്ങൾ ക്ഷണിച്ച് വരുത്താറുണ്ട്. എന്നാൽ ഇരുചക്ര വാഹനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ കേരള പൊലീസ് പുറത്തിറക്കി. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പൊലീസ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.
പോസ്‌റ്റ് ഇങ്ങനെ
ഇരുചക്രവാഹനത്തിൽ രണ്ടുപേരിൽ കൂടുതൽ യാത്രചെയ്യാൻ പാടില്ല. രണ്ടുപേർക്ക് യാത്ര ചെയ്യാൻ മാത്രമാണ് അത് ഡിസൈൻ ചെയ്തിരിക്കുന്നത്. ആയതിനാൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് അപകടം ക്ഷണിച്ചു വരുത്തും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൗമാരക്കാരിൽ ചിലർ 3 പേർ ബൈക്കിലിരുന്ന് യാത്ര ചെയ്യുന്നത് കാണാം. പിറകിലിരുന്ന് യാത്ര ചെയ്യുന്ന ആളുടെ സുരക്ഷക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.
യാത്രയിൽ നിർബന്ധമായും ഹെൽമറ്റ് ഉപയോഗിക്കുക. ഹെൽമറ്റ് ഉപയോഗം പൂർണമായും നടപ്പാക്കാൻ നിയമാനുസരണം മാത്രം കഴിയുകയില്ല. ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ആളുകൾക്ക് ശരിയായ അറിവ് നൽകുകയോ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുക. ചിൻസ്ട്രാപ് ഇടാതെ ഹെൽമറ്റ് ഉപയോഗിക്കുന്നത് ഹെൽമറ്റ് ഉപയോഗിക്കാത്തതിന് തുല്യമാണ്.
കേരളത്തിന്റെ റോഡുകളിൽ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ശരാശരി വേഗപരിധി 50 കിലോമീറ്ററാണ്. അമിതവേഗത ഒഴിവാക്കുക. വേഗത കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും വർധിക്കുന്നു എന്നുള്ളത് ഏവർക്കും അറിയാമെന്നുള്ള സത്യമാണ്.
ഇരുചക്ര വാഹനങ്ങൾ അപകടപ്പെടുന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്ന് ഇടത് വശത്തുകൂടിയുള്ള ഓവർടേക്കിങ്ങാണ്. റോഡിന് ഇടതുവശം ചേർന്നുള്ള ട്രാക് വേഗത കുറഞ്ഞ വാഹനങ്ങൾക്കും .വലതുവശത്തെ ട്രാക് വേഗതകൂടിയ വാഹനങ്ങൾക്കും കടന്നുപോകാൻ വേണ്ടിയുള്ളതാണ്. ഓവർടേക് ചെയ്യേണ്ടത് വലതുവശത്തുകൂടി മാത്രമാണ്.
ന്യൂ ജനറേഷൻ വാഹനങ്ങൾ വാങ്ങുന്ന യുവാക്കൾ വാഹനത്തിൽ കമ്പനിയുടെ രൂപകൽപ്പനയിൽ അവരുടേതായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. യാത്ര ചെയ്യുന്നവരുടെ സുരക്ഷക്കുവേണ്ടിയുള്ള ഹാൻഡ് ഗ്രിപ്, സാരിഗാർഡ് എന്നിവ എടുത്തുമാറ്റുന്നതായി കാണാറുണ്ട്. പിന്നിലിരിക്കുന്ന യാത്രക്കാർക്ക് വാഹനത്തിൽ ബലമായി പിടിച്ച് ഇരിക്കുന്നതിന് വേണ്ടിയാണ് ഹാൻഡ് ഗ്രിപ് ഘടിപ്പിച്ചിട്ടുള്ളത്. പിന്നിലിരിക്കുന്ന യാത്രക്കാരൻ വാഹനം ഡ്രൈവ് ചെയ്യുന്ന ആളുടെ തോളത്തോ മുതുകിലോ പിടിക്കാതെ സീറ്റിന് സൈഡിൽ ഘടിപ്പിച്ചിരിക്കുന്ന ഹാൻഡ് ഗ്രിപ്പിൽ മുറുകെ പിടിച്ചിരുന്നാൽ അപകടം ഒഴിവാക്കാം.
വാഹനം ഓടിക്കുമ്പോൾ പിന്നിലൂടെവരുന്ന വാഹനങ്ങൾ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയിൽ നോക്കി പിൻഭാഗം വീക്ഷിക്കുക. സൈഡ് മിറർഡ്രൈവറുടെ പിന്നിലെ കണ്ണ് പോലെ പ്രവർത്തിക്കുന്നു.
വളർന്നുവരുന്ന തലമുറ ഗതാഗത സംസ്‌കാരമുള്ളവരായിത്തീരുകയും ഡ്രൈവർമാർ അവരുടെ ഡ്രൈവിംഗ് രീതിയിൽ ശരിയായ മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ അപകടരഹിതമായ ഒരു റോഡ് സംസ്‌കാരം നമുക്ക് വളർത്തിയെടുക്കാൻ കഴിയും. അതിന് ഒരോരുത്തരുടേയും ആത്മാർത്ഥമായ പരിശ്രമം കൂടിയേ കഴിയൂ..
നമ്മുടെ റോഡുകൾ നമുക്കൊരുമിച്ച് സുരക്ഷിതമാക്കാം.