cpm-bjp

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആരും പിന്തുണയ്ക്കരുതെന്ന സി.പി.എം നിലപാടിനെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എ വി.ടി.ബൽറാം. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ സി.പി.എം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത് തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയെ ആയിരുന്നു അവർ അഴിമതിക്കാര്യങ്ങളിൽ വിശുദ്ധയാണോ എന്ന ചോദ്യമെറിഞ്ഞ് കൊണ്ടാണ് വി.ടി.ബൽറാം കോടിയേരിയെ നേരിടുന്നത്.

ബംഗാളിൽ സി.പി.എമ്മിനെ തറപറ്റിച്ച മമതയോടുള്ള അന്ധമായ എതിർപ്പാണ് കോടിയേരിയുടെ നിലപാടിന് പിന്നിൽ. മമതയോടുള്ള രാഷ്ട്രീയ വിരോധം സംഘ് പരിവാർ പാളയത്തിലാണ് സി.പി.എമ്മിനെ കൊണ്ടെത്തിക്കുന്നത്. ബംഗാളിലെ ഗ്രാമങ്ങളിൽ ഇന്ന് സിപിഎം ബിജെപിയുടെ സഖ്യകക്ഷിയാണെന്ന ആരോപണവും കോൺഗ്രസ് നേതാവ് ഉന്നയിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഴിമതിക്കേസിലുൾപ്പെട്ട മമതയെ ആരും പിന്തുണക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറ്റേതെങ്കിലും പാർട്ടിയുടെ ഒരു നേതാവായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഉടൻ പിടിച്ച് സംഘിയാക്കാൻ ഇടതു ബുദ്ധിജീവികളും സൈബർ വെട്ടുകിളികളും മത്സരിച്ച് രംഗത്തിറങ്ങുമായിരുന്നു. മിസ്റ്റർ ബാലകൃഷ്ണൻ, അഴിമതിയോടും സാമ്പത്തിക തട്ടിപ്പുകളോടും താങ്കളടേയും കുടുംബാംഗങ്ങളടേയും നിലപാടുകളുടെ ചരിത്രം ഈ ഘട്ടത്തിൽ പരിശോധിക്കുന്നില്ല. എന്നാൽ രാഷ്ട്രീയമായിത്തന്നെ ചോദിക്കട്ടെ, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് താങ്കളുടെ പാർട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്ന ജയലളിത അഴിമതിക്കാര്യങ്ങളിൽ വിശുദ്ധയായിരന്നോ?

നിങ്ങളെ ബംഗാളിൽ തറപറ്റിച്ച മമതയോടുള്ള രാഷ്ട്രീയ വിരോധം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് സംഘ് പരിവാർ പാളയത്തിലാണ്. ബംഗാളിലെ ഗ്രാമങ്ങളിൽ ഇന്ന് സിപിഎം ബിജെപിയുടെ സഖ്യകക്ഷിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം ചെങ്കൊടിയും കാവിക്കൊടിയും ഒരുമിച്ചാണുയരുന്നത്. ഇന്ന് പാർലമെന്റിലും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുത്തപ്പോൾ അതിൽ നിന്ന് വിട്ടുനിന്ന് ബിജെപി അനുകൂല നിലപാടാണ് സിപിഎം എം പിമാർ സ്വീകരിച്ചത്. ആർഎസ്എസ് സിബിഐസിപിഎം കൂട്ടുകെട്ടിനെതിരെ പോരാടുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കോൺഗ്രസിന്റേയും ഇന്ത്യയിലെ മതേതര മനസ്സുകളടേയും പൂർണ്ണ പിന്തുണ.