മലപ്പുറം: ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് വീട്ടുകാർ പുറത്താക്കിയതിനെ ചോദ്യം ചെയ്‌ത് പെരിന്തൽമണ്ണ സ്വദേശിനി കനകദുർഗ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. ഭർത്തൃവീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കനകദുർഗയുടെ ഹർജി. പുലാമന്തോൾ ഗ്രാമന്യായാലയം ന്യായാധിപ നിമ്മിയാണ് കേസ് പരിഗണിക്കുന്നത്.
കനകദുർഗയുടെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർത്തൃമാതാവ് സുമതി അമ്മയും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. ശബരിമല ദർശനത്തിനുശേഷം കനകദുർഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് ആവർത്തിച്ചുള്ള പരാമർശങ്ങൾ പരിഗണനാവിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന് നിരീക്ഷണമുണ്ടായി. ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ തുടങ്ങിയ വാദം ഒരുമണിക്കൂറോളം നീണ്ടു. തുടർന്ന് വിധിപറയാൻ ചൊവ്വാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.
ശബരിമലയിൽ ദർശനംനടത്തിയശേഷം പെരിന്തൽമണ്ണയിലെ വൺസ്റ്റോപ്പ് സെന്ററിൽ പൊലീസ് സംരക്ഷണത്തിലാണ് കനകദുർഗ കഴിയുന്നത്. സുപ്രീം കോടതിയിൽ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജിയാണ് സമർപ്പിച്ചതെന്നും കനകദുർഗയുടെ അഭിഭാഷക അറിയിച്ചു.