മലപ്പുറം: കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് വീട്ടുകാരെ ഞെട്ടിച്ച് കൊണ്ട് ഗൾഫിൽ നിന്നും ഷിഹാബുദ്ദീൻ എത്തിയത്. എത്തിയ ഉടനെ ഉമ്മയിൽ നിന്നും ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ച് സുഹൃത്തുക്കളെ കാണാൻ പുറത്തേക്കിറങ്ങി. തന്റെ ഷർട്ടും പാന്റും അലക്കി വയ്‌ക്കണമെന്നും നാളെ ഒരിടം വരെ പോകാനുണ്ടെന്നും പറഞ്ഞാണ് ഷിഹാബ് പോയത്. എന്നാലത് ഒരിക്കലും തിരികെ വരാനാവാത്ത ദൂരത്തേക്കാണെന്ന് ആ ഉമ്മ അറിഞ്ഞിരുന്നില്ല. മണിക്കൂറുകൾക്കുള്ളിൽ മലപ്പുറം പൂക്കോട്ടൂർ അറവങ്കരയിൽ വച്ചുണ്ടായ അപകടത്തിൽ രണ്ട് ഉറ്റ സുഹൃത്തുക്കൾക്കൊപ്പം ഷിഹാബുദ്ദീനും മരണത്തിന്റെ താഴ്‌വാരത്തിലെത്തി. മൊറയൂർ കുറുങ്ങാടൻ അബ്ദുൾ റസാഖിന്റെ മകൻ ഷിഹാബുദ്ദീനാണ് വീട്ടുകാർക്ക് ശരിക്കുമൊന്ന് കാണാൻ പോലുമാകുന്നതിന് മുമ്പ് മരിച്ചത്.
ദുബായിൽ നിന്നും ഷിഹാബുദ്ദീൻ കരിപ്പൂരിലെത്തുന്ന വിവരം ഉറ്റ സുഹൃത്തുക്കളായ മോങ്ങം ആനക്കച്ചേരി സ്വദേശി ഉനൈസ്, കൊണ്ടോട്ടിയിലെ സനൂപ് എന്നിവർകല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. നേരത്തെ ഒരുമിച്ച് വാർക്കപ്പണിയെടുത്ത മൂന്ന് പേരും ആർക്കും അസൂയ പോലും തോന്നുന്ന രീതിയിലുള്ള സുഹൃത്തുക്കളായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടിലെത്തിയ മൂന്ന് പേരും മറ്റൊരു സുഹൃത്തിനെ കാണാനായി ഉടൻ തന്നെ വീട്ടിൽ നിന്നിറങ്ങി. കൊണ്ടോട്ടിയിൽ നിന്ന് മലപ്പുറത്തേക്ക് പോവുന്നതിനിടെ നിയന്ത്രണം വിട്ട ടൊയോട്ട ആൾട്ടിസ് കാർ മതിലിൽ ഇടിച്ച് കീഴ്‌മേൽ മറിഞ്ഞു. ഫയർഫോഴ്സ് സംഘമെത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ട യുവാക്കളെ പുറത്തെടുത്തത്.
നിക്കാഹ് കഴിഞ്ഞ് നവംബറിലാണ് ഷിഹാബുദ്ദീൻ ദുബായിലേക്ക് പോയത്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് തിരികെ ഗൾഫിലേക്ക് പോകാനിരിക്കെയാണ് ഉനൈസിനെ മരണം കീഴ്‌പ്പെടുത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ വൈകുന്നേരത്തോടെ കബറടക്കി. ഉനൈസിന്റെ മൃതദേഹം മോങ്ങം ജുമാമസ്ജിദ് കബർസ്ഥാനിലും ഷിഹാബുദീന്റെ മൃതദേഹം വാലഞ്ചേരി ജുമാമസ്ജിദ് കബർസ്ഥാനിലും സനൂഫിന്റേത് കാവുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിലും വൻജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി. ദാരുണമായ സംഭവമറിഞ്ഞ് നാടിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി ആളുകൾ എത്തിയിരുന്നു.