kaumudy-news-headlines

1. ശാരദാ ചിട്ടി തട്ടിപ്പു കേസ് അന്വേഷണത്തില്‍ സി.ബി.ഐയുമായി സഹകരിക്കാന്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. ചോദ്യം ചെയ്യലിനായി പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഷില്ലോങ്ങിലെ സി.ബി.ഐയ്ക്ക് മുന്‍പാകെ ഹാജരാവണം. അതേസമയം, പൊലീസ് കമ്മിഷണറെ അറസ്റ്റ് ചെയ്യരുത് എന്നും സുപ്രീംകോടതി ഉത്തരവ്. കേസ് അടുത്ത വാദത്തിനായി 20ലേക്ക് മാറ്റി

2. കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍, ഡി.ജി.പി, ബംഗാള്‍ സര്‍ക്കാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കും എന്ന് സുപ്രീംകോടചി. കോടതി അലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ഫെബ്രുവരി 19ന് ഹാജരാകണം എന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത വാദത്തിന് മുന്‍പ് നോട്ടീസിന് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കണം. വിശദീകരണം അടിസ്ഥാനമാക്കി ആവും നടപടി സ്വീകരിക്കുക എന്നും സുപ്രീംകോടതി

3. ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ തെളിവ് നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടന്നു എന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍. കേസ് സംബന്ധിച്ച് പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും തിരിച്ചു നല്‍കി എന്നും പ്രതികരണം. അതേസമയം, സി.ബി.ഐ സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് പശ്ചിമ ബംഗാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഒരു എഫ്.ഐ.ആര്‍ പോലും കമ്മിഷണര്‍ രാജീവ് കുമാറിന് എതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും സുപ്രീംകോടതിയില്‍ മനു അഭിഷേക് സിംഗ്വി

4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തലസ്ഥാനത്ത്. സ്ത്രീ പ്രവേശനത്തിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി ചര്‍ച്ച ചെയ്‌തേക്കില്ല. ശബരിമല കേസ് നാളെ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലുള്ള ദേവസ്വം കമ്മിഷണര്‍ മടങ്ങിയെത്തിയ ശേഷം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ മാത്രമേ തന്ത്രിയുടെ വിശദീകരണം പരിഗണിക്കുകയുള്ളു എന്ന് വിവരം.

5. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുളളവരെ അറിയിച്ച ശേഷമാണ് ശുദ്ധിക്രിയ നടത്തിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്. കടുത്ത നീതിനിഷേധമാണ് തന്നോട് കാട്ടിയതെന്നും ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ കണ്ഠര് രാജീവര് പറഞ്ഞിരുന്നു. ശുദ്ധിക്രിയകള്‍ നടത്തിയത് ഏതെങ്കിലും നിഗമനത്തിന്റെയോ ഊഹാപോഹത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ല എന്നും തന്ത്രി വിശദീകരിച്ചിരുന്നു

6. അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് ഏകീക്രത സ്വാഭാവം കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി ജലീല്‍. സര്‍വകലാശാലകളില്‍ ഏപ്രില്‍ 30 ന് മുന്‍പ് ഡിഗ്രി പരീക്ഷയുടെയും മെയ് 30 ന് മുന്‍പ് പി.ജിയുടെയും ഫലം പ്രസിദ്ധീകരിക്കും.

7. അതേസമയം, ഒരു സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി മറ്റൊരു സര്‍വ്വവകലാശാലയില്‍ പോകുമ്പോള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും മന്ത്രി. കോളേജ് അദ്ധ്യാപകരുടെ നിലവാരം ഉറപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പരിശീലനവും ഉറപ്പാക്കും.

8. കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് സമര സമിതി പിന്‍മാറി എന്നത് സി.പി.എം നടത്തുന്ന കുപ്രചരണം എന്ന് വയല്‍ക്കിളികള്‍. ഭൂമിയുടെ രേഖകള്‍ കൈമാറി എന്നും സമരം അവസാനിപ്പിച്ചു എന്നും ആയിരുന്നു പ്രചരണം. എന്നാല്‍ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപന പ്രകാരം ഭൂമിയുടെ രേഖകളുടെ പകര്‍പ്പുകളാണ് ഭൂഉടമകള്‍ കൈമാറിയത് എന്നും വയല്‍ക്കിളി സമരസമിതി നേതാവ് സരേഷ് കീഴാറ്റൂര്‍

9. കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയല്‍ക്കിളികള്‍ പറഞ്ഞു. കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ നിന്നും പിന്മാറുന്നതിന്റെ ഭാഗമായി സുരേഷ് കീഴാറ്റൂരിന്റെ അമ്മ ഉള്‍പ്പെടെ സമര രംഗത്ത് ഉണ്ടായിരുന്നവര്‍ ഭൂമി ഏറ്റെടുക്കലിന് രേഖകള്‍ കൈമാറി എന്നായിരുന്നു പ്രചരണം. വയല്‍കിളികളുടെ നിലപാടിനെ സി.പി.എം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെ ആണ് ഇപ്പോഴത്തെ പ്രതികരണം

10. സാമ്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാം എന്ന് ബ്രിട്ടന്‍. മല്യയെ കൈമാറാനുള്ള ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവിഡ് അംഗീകരിച്ചു. മല്യയുടെ കൈമാറ്റ നടപടി ആരംഭിക്കാന്‍ കോടതി സ്റ്റേറ്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

11. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളി ആക്കണം എന്ന എന്‍ഫോഴ്സ്മന്റെ് ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തിക തട്ടിപ്പു കേസില്‍ അന്തിമവിധിക്ക് കാക്കാതെ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം. ഇന്ത്യയില്‍ 9,000 കോടി രൂപ വായ്പ കുടിശ്ശിക വരുത്തിയാണ് മല്യ രാജ്യംവിട്ടത്. ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടണം എന്ന ആവശ്യം ലണ്ടന്‍ കോടതി അംഗീകരിച്ചിരുന്നു