sathyan-anthikkad

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബ ചിത്രങ്ങളുടെ ബ്രാൻഡ് അംബാസിഡറായാണ് അദ്ദേഹം അറിയപ്പെടുന്നതു തന്നെ. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന പ്രമേയങ്ങൾക്കൊപ്പം അതാതു കാലത്തെ സാമൂഹിക രാഷ്‌ട്രീയ പശ്‌ചാലത്തെ ഹാസ്യരൂപേണ വിമർശിക്കാനുള്ള സത്യൻ അന്തിക്കാടിന്റെ കഴിവ് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സന്ദേശം മുതൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഞാൻ പ്രകാശനിൽ വരെ അത് പ്രകടവുമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സന്ദേശം എന്ന സിനിമയുടെ അവസ്ഥയിൽ നിന്ന് ഒരിഞ്ചു പോലും കേരളം മാറിയിട്ടില്ലെന്ന് പറയുകയാണ് സത്യൻ. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ മനസു തുറക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ-

സന്ദേശം എന്ന സിനിമയുടെ അവസ്ഥയിൽ നിന്ന് ഒരിഞ്ചു പോലും കേരളം മാറിയിട്ടില്ല. സന്ദേശത്തിൽ ശങ്കരാടി സ്വന്തം പാർട്ടിയിലെ അണികളോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഒരു ചേരിയിലാണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്ന്. ഇപ്പോൾ കോൺഗ്രസ് പറയുന്നത് ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ടെന്നാണ്. സി.പി.എം പറയുന്നത് കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ടെന്നും. പക്ഷേ ജനങ്ങളുടെ മനസിൽ കൃത്യമായ ചില കണക്കു കൂട്ടലുകളുണ്ട്. അതിന്റെ പ്രതിഫലനങ്ങളാണ് പല സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ. ഇന്നത്തെ മൊത്തത്തിലുള്ള രാഷ്‌ട്രീയ സാഹചര്യങ്ങൾ വളരെ ദയനീയമാണ്.

ശബരിമല വിഷയത്തിന്റെ മറവിൽ കേരളത്തിലെ യഥാർത്ഥ വിഷയങ്ങളൊക്കെ ചർച്ച ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ഇവിടെ നടന്ന പ്രളയം പോലും ശബരിമല വിഷയത്തിൽ മുങ്ങിപ്പോയില്ലേ? ഒരു ചൂടുള്ള വിഷയം കിട്ടുമ്പോൾ മാദ്ധ്യമങ്ങൾ അതിന്റെ പിറകെ പോകുന്നു. അപ്പോൾ നിലവിലെ വിഷയത്തിൽ നിന്ന് പൊതുജങ്ങളുടെ ശ്രദ്ധ മാറുകയും അതിന്റെ മറവിൽ അഴിമതി നടക്കുകയും ചെയ്യുന്നു. ഞാൻ ശബരിമലയിൽ പോകുന്ന വ്യക്തിയാണ്. ചെരുപ്പിടാതെ ആ കാനനപാതകൾ താണ്ടി സന്നിധാനത്ത് എത്തുമ്പോൾ നമ്മൾ സ്വയം നവീകരിക്കപ്പെടുന്ന അവസ്ഥയാണ്.

അഭിമുഖത്തിന്റെ പൂർണരൂപം ഫെബ്രുവരി ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.