deepa-nishanth-about-pera

തിയേറ്ററുകളിലും ഫിലിം ഫെസ്‌റ്റിവലുകളിലും മികച്ച അഭിപ്രായം നേടി മുന്നേറുന്ന പേരൻപിൽ സൂപ്പർ താരം മമ്മൂട്ടി അഭിനയിച്ച അമുദവൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. സെറിബ്രൽ പാലസി ബാധിച്ച തന്റെ മകളെ വളർത്താൻ കഷ്‌ടപ്പെടുന്ന ഒരു പിതാവിന്റെ ദുഖമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. എന്നാൽ സിനിമയെക്കുറിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന്റെ നിരൂപണവും അതിന് താഴെ ഒരാളുടെ കമന്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചയാളോട് അതിൽ മമ്മൂട്ടി ഉണ്ടായിരുന്നോ എന്നും താൻ അമുദവനെ മാത്രമേ കണ്ടിരുന്നുള്ളൂ എന്നുമാണ് ദീപാ നിശാന്തിന്റെ മറുപടി.

പോസ്റ്റ് ഇങ്ങനെ

അമുദവനെ ഇഷ്ടപ്പെടാൻ കാരണം അയാൾ 'നെയ്പ്പായസ 'ത്തിലെ ഭർത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണ്. സെറിബ്രൽ പാൾസി ബാധിച്ച മകളെ തനിച്ചാക്കി ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം നാടുവിട്ട ഭാര്യയെ അയാൾ ശപിക്കുന്നില്ല. അവൾ തനിച്ചുതാണ്ടിയ കനൽദൂരങ്ങളോർത്ത് അയാൾക്ക് പശ്ചാത്താപമുണ്ട്.രാവിലെ കുട്ടികളെ ഉണർത്തുന്നതു മുതൽ രാത്രിയിൽ ഉറങ്ങുന്നതു വരെ വിശ്രമരഹിതമായ ജോലി ചെയ്യുന്ന എത്രയെത്ര പെണ്ണുങ്ങൾ ! യന്ത്രം നിശ്ചലമാകുമ്പോഴാണ് പലപ്പോഴും നാമതിന്റെ വിലയറിയുക. അതുവരെ അത്രമേൽ ലാഘവത്തോടെ നാമതിനെ അവഗണിക്കും.

പേരൻപ് എത്ര സൂക്ഷ്മമായാണ് പെണ്ണിനെ അടയാളപ്പെടുത്തുന്നത്! ഒറ്റനോട്ടത്തിൽ പുരുഷവ്യഥകളുടെ കാഴ്ചയായി അത് തോന്നാം.പക്ഷേ അതിനിടയിൽ പലതും പറയാതെ പറയുന്നുണ്ട്.

പേരൻപ് പലരെയും ഓർമ്മിപ്പിക്കുന്നുണ്ട്. ഭ്രാന്തു പിടിപ്പിക്കുംവിധം!

മുറിച്ചുകടക്കാനാകാത്ത സങ്കടനദികളിൽപ്പെട്ടുഴലുന്ന എത്രയോ പേർ!

എവിടേക്കിറങ്ങിയാലും ആധിച്ചരടുകളാൽ കുരുങ്ങിക്കിടപ്പവർ ...

സ്വന്തം കുഞ്ഞ് തങ്ങൾക്കു മുൻപേ മരിച്ചു പോകണേയെന്ന ഗതികെട്ട പ്രാർത്ഥനകളിൽ അഭയം തേടുന്നവർ..

ഗ്രീക്ക് മിത്തോളജിയിലെ മഹാവ്യസനങ്ങളുടെ നദിയായ 'അക്കറോൺ ' നദിക്കരയിൽ പകച്ചു നിൽക്കുന്ന കുറേപ്പേരെ ഞാൻ ഓർത്തെടുക്കുന്നു..

അവരെപ്പറ്റി എഴുതാനാവാത്തവിധം സങ്കടഗർത്തങ്ങളിൽ വീണു പിടയുന്നു!

deepa-nishanth-about-pera