മലപ്പുറം: ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് വീട്ടിൽ നിന്നു പുറത്താക്കിയ പെരിന്തൽമണ്ണ സ്വദേശിനി കനകദുർഗ ഭർത്താവിന്റെ വീട്ടിൽ എത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് കനക ദുർഗ വീട്ടിൽ പ്രവേശിച്ചത്. സംഭവത്തെ തുടർന്ന് കനക ദുർഗ സമർപ്പിച്ച ഹർജിയിൽ വീട്ടിൽ പ്രവേശനം അനുവദിച്ച് കോടതി ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു. കനകദുർഗയെ ആരും തടയരുതെന്നും ഭർത്താവിന്റെ പേരിലുള്ള വീട് തത്ക്കാലം വിൽക്കരുതെന്നും പുലാമന്തോൾ ഗ്രാമന്യായാലയം നിർദേശിച്ചിരുന്നു.
ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് വീട്ടുകാർ പുറത്താക്കിയതിനും ഭർത്തൃവീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കനകദുർഗ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. കനകദുർഗയുടെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർത്തൃമാതാവ് സുമതിയമ്മയും കോടതിയിൽ ഹാജരായിരുന്നു. ശബരിമല ദർശനത്തിനുശേഷം കനകദുർഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് ആവർത്തിച്ചുള്ള പരാമർശങ്ങൾ പരിഗണനാവിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ശബരിമലയിൽ ദർശനംനടത്തിയശേഷം പെരിന്തൽമണ്ണയിലെ വൺസ്റ്റോപ്പ് സെന്ററിൽ പൊലീസ് സംരക്ഷണത്തിലാണ് കനകദുർഗ കഴിയുന്നത്. സുപ്രീം കോടതിയിൽ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജിയാണ് സമർപ്പിച്ചതെന്നും കനകദുർഗയുടെ അഭിഭാഷക അറിയിച്ചു.