kollam-thulasi-

കൊല്ലം: ശബരിമല വിഷയത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ പൊലീസിൽ കീഴടങ്ങിയ നടൻ കൊല്ലം തുളസിക്ക് ജാമ്യം ലഭിച്ചു. കരുനാഗപ്പള്ളി മുൻസിപ്പൽ കോടതിയാണ് ജാമ്യം അനുവദിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ജാമ്യം.

ഇന്ന് രാവിലെ കൊല്ലം ചവറ പൊലീസ് സ്‌‌‌റ്റേ‌ഷനിലെത്തിയാണ് തുളസി കീഴടങ്ങിയത്.

കഴിഞ്ഞ ഒക്ടോബർ 12ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിൽ പ്രസംഗത്തിനിടെ ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേയ്‌ക്കും എറിയണമെന്നുമാണ്‌ കൊല്ലം തുളസി പ്രസംഗിച്ചത്. ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയായിരുന്നു പ്രസംഗം. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് മതസ്‌പർദ്ദ വളർത്തൽ, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്‌തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച്‌ അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തത്. ഇതുസംബന്ധിച്ച് നാട്ടിൽ അക്രമങ്ങളുണ്ടാവാൻ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞു. വിവാദ പരാമർശത്തിൽ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തിൽ ആവേശം തോന്നിയപ്പോൾ നടത്തിയ പ്രതികരണമായിരുന്നു അതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അയ്യപ്പഭക്തൻ എന്ന നിലയിൽ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാർത്ഥനായോഗത്തിൽ ഇനിയും പങ്കെടുക്കുമെന്നും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവർക്ക് സത്ബുദ്ധി നൽകണമെന്നാണ് പ്രാർത്ഥനായോഗത്തിൽ പ്രാർത്ഥിക്കുന്നത്. മലയാളികളുടെ സ്വകാര്യ സമ്പത്താണ് അയ്യപ്പൻ. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകൾ കയറി ആചാരങ്ങൾ തെറ്റിക്കാൻ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങൾ തുടരാനുള്ളതാണെന്നും തുളസി നേരത്തെ വ്യക്തമാക്കിയിരുന്നു.