ബ്രസീലിയ: ബ്രസീലിൽ സ്വകാര്യ ഖനന കമ്പനിയുടെ നേതൃത്വത്തിലുള്ള ഡാം തകരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നൂറിലധികം പേർ മരിക്കുകയും മുന്നൂറോളം പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിനായിരുന്നു ബ്രസീൽ ദിവസങ്ങൾക്ക് മുമ്പ് സാക്ഷ്യം വഹിച്ചത്. തെക്ക് കിഴക്കൻ ബ്രസീലിലെ മിനാസ് ഗെറയ്സിലയിൽ ഖനന കമ്പനിയായ വലെയുടെ ഖനിയിലുള്ള ഡാമാണു തകർന്നത്. 42 വർഷം പഴക്കമുള്ള ഡാമിന് 282 അടി ഉയരമുണ്ട്. രക്ഷാപ്രവർത്തനത്തിനായി കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് സർക്കാർ പണം ശേഖരിച്ചിരുന്നു.
അപകടത്തെ തുടർന്ന് ഒഴുകിയെത്തിയ ടൺ കണക്കിന് ചെളിയിൽ കുടുങ്ങിയാണ് ആളുകൾ മരിച്ചത്. പ്രദേശത്തെ റോഡുകളും നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ചെളിക്കടിയിലായി. ഹെലികോപ്ടർ ഉപയോഗിച്ചാണു പ്രദേശത്തു തെരച്ചിൽ നടത്തുന്നത്. ചെളിയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതു തുടരുകയാണ്.
Brasil today.
— Jefté Villar (@JefteVillar) January 25, 2019
A mining tailings dam ruptured. pic.twitter.com/yaUBrFUGgf
വേൽ കമ്പനിക്കു കീഴിലുള്ള ഖനിത്തൊഴിലാളികളാണു കാണാതായ 300 പേരെന്നുമാണു കരുതുന്നത്. 1000 സൈനിക സംഘങ്ങളാണ് പ്രദേശത്തു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണു ഡാം അപകടത്തെ വിലയിരുത്തുന്നത്. ഡാമിന്റെ സുരക്ഷാ പരിശോധനകൾ അടുത്തിടെ നടത്തിയിരുന്നെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ അപകട കാരണം എന്താണെന്ന് വ്യക്തമല്ല.