ന്യൂഡൽഹി : ഇന്ത്യയുടെ 40മത് വാർത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്31 വിജയകരമായി വിക്ഷേപിച്ചു.
ആഴക്കടലിൽ വാർത്താവിനിമയ സൗകര്യം ഒരുക്കാൻ വേണ്ടി നിർമ്മിച്ചതാണ് ജിസാറ്റ് 31ഉപഗ്രഹം. ഇന്ത്യൻ സമയം പുലർച്ചെ 2.31ന് തെക്കേ അമേരിക്കയിലെ ഫ്രഞ്ച്ഗായനയിലെ കൗറു സ്‌പെയ്സ് സ്റ്റേഷനിൽ നിന്ന് യൂറോപ്യൻ സ്‌പെയ്സ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം തുടങ്ങി ഇന്ത്യയ്ക്ക് ചുറ്റമുളള സമുദ്രമേഖലയിലെല്ലാം വാർത്താവിനിമയ സൗകര്യം ഇതോടെ തടസമില്ലാതെ ലഭ്യമാകും.
നിലവിൽ ഇവിടങ്ങളിൽ ഫോൺ ഉൾപ്പെടെ മറ്റ് വാർത്താവിനിമയ സംവിധാനങ്ങളില്ല. ഓഖി പോലുള്ള ചുഴലിക്കൊടുങ്കാറ്റ് വിമാനാപകടങ്ങൾ കടലിലുണ്ടാകുന്ന അപകടങ്ങൾ തുടങ്ങിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് ചുറ്റുമുള്ള കടലിൽ വാർത്താവിനിമയ സംവിധാനം ഒരുക്കാൻ തീരുമാനിച്ചത്.
ജിസാറ്റ് 31
2,536കിലോഗ്രാം ഭാരം, ആയുസ് 15 വർഷം
ഓഖി ദുരന്തത്തിന് ശേഷം ഐ.എസ്.ആർ.ഒ. നൽകിയ നാവിക് വാർത്താവിനിമയ ഉപഗ്രഹത്തിന്റെ പ്രവർത്തനത്തിന് കൂടുതൽ വ്യക്തത പകരും
ഡിജിറ്റൽ സാറ്റലൈറ്റ് ന്യൂസ് സർവ്വീസ്, വിസാറ്റ് നെറ്റ്വർക്ക്, ടെലിവിഷൻ ചാനൽ അപ്‌ലോഡിംഗ്, ഡി.ടി.എച്ച്. ടി. വി.ചാനൽ തുടങ്ങിയ സേവനങ്ങൾ
2007ൽ വിക്ഷേപിച്ച ഇൻസാറ്റ് 4സി.ആർ. ഉപഗ്രഹത്തിന്റെ ജോലികളും ഏറ്റെടുക്കും. ഇൻസാറ്റിന്റെ കാലാവധി ഈ വർഷം അവസാനിക്കും.
കിഴക്കേ രേഖാംശം 48ഡിഗ്രിയിൽ ജിസാറ്റ് 31നെ പ്രതിഷ്ഠിക്കും