ലണ്ടൻ: ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാൾമാർക്‌സ് ശവകുടീരം തകർക്കാൻ ശ്രമം. കല്ലറയിൽ സ്ഥാപിച്ചിരുന്ന മാർബിൾ ഫലകമാണ് ചുറ്രിക കൊണ്ട് തകർക്കാൻ ശ്രമിച്ചിരിക്കുന്നത്. ഫ്രണ്ട്‌സ് ഓഫ് ഹൈഗേറ്റ് സിമ്മട്രി സിഇഒ ഇയാൻ ഡംഗൽ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഫലകത്തിൽ മാർക്‌സിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ആവർത്തിച്ചുള്ള പ്രഹരമാണ് മാർക്‌സിന്റെ പേരിനു മുകളിൽ ഉണ്ടായത്. 1881ൽ അന്തരിച്ച മാർക്‌സിന്റെ കല്ലറയിൽ 1954ലാണ് മാർബിൾ ഫലകം കൂട്ടിച്ചേർത്തത്. അതേസമയം സെമിത്തേരിയിലെ മറ്റ് ശവകുടീരങ്ങളിൽ ആക്രമണങ്ങളോ കേടുപാടുകളോ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സംഭവത്തെ തുടർന്ന് മെട്രോപൊളിറ്റിൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗ്രേഡ് വൺ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടീഷ് സർക്കാർ സംരക്ഷിക്കുന്നതാണ് മാർക്‌സിന്റെ ശവകുടീരം. ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് സഞ്ചാരികളാണ് ഇവിടെ സന്ദർശകരായി എത്തുന്നത്. പത്തൊൻപതാം നൂറ്രാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ പ്രമുഖനാണ് കാൾമാർക്‌സ്. മാർക്‌സിയൻ തത്വശാസ്ത്രത്തിന്റെ ശില്പിയായ അദ്ദേഹം തത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയ സാമ്പത്തിക വിദഗ്ദൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്.