തിരുവനന്തപുരം. സി.പി.എമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോർഡ് പെരുമാറുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. ഏതുവിധേനയും ശബരിമലയെ തകർക്കുക എന്നുള്ള ഒറ്റലക്ഷ്യം മാത്രമേ പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമുള്ളൂ എന്നതാണ് സുപ്രീം കോടതിയിൽ അവർ എടുത്ത നടപടിയിലൂടെ ബോദ്ധ്യമാവുന്നത്.
പുനപരിശോധനാ ഹർജി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് സർക്കാർ നടത്തിയത്. വിശ്വാസികളെ വേട്ടയാടാൻ പിണറായി വിജയനും ദേവസ്വം ബോർഡും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് . നേരത്തെ കോടതിയിലെടുത്ത നിലപാടിനു വിരുദ്ധമായ നടപടി എന്തുകൊണ്ട് സ്വീകരിക്കുന്നു എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ദേവസ്വം ബോർഡിനായില്ല. തികച്ചും പിതൃശൂന്യമായ നിലപാടാണ് ദേവസ്വം ബോർഡിന്റേതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. വിശ്വാസികൾക്കനുകൂലമായ നിലപാട് സുപ്രീംകോടതി കൈക്കൊള്ളുമെന്ന പ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.