തിരുവനന്തപുരം: വിശ്വാസികളുടെ വികാരം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചവിട്ടി മെതിച്ചെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുറിയിപ്പ് നൽകി.
യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡ് നടത്തിയ മലക്കം മറിച്ചിൽ എല്ലാവരേയും ഞെട്ടിച്ചു. എന്തിനാണ് അവർ റിവ്യൂ പെറ്റീഷൻ നൽകിയതെന്ന് വ്യക്തമാക്കണം. ഇടതു സർക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവർ ശിരസാവഹിച്ചു. ദേവസ്വം ബോർഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി. വിശ്വാസികളോടൊപ്പം നിൽക്കേണ്ട ദേവസ്വം ബോർഡ് സി.പി.എമ്മിന്റെ ചട്ടുകമായി മാറി. അവിശ്വാസികളുടെ അജണ്ടയാണ് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടപ്പാക്കുതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പുകമറ സൃഷ്ടിച്ച് സർക്കാർ കോടതി വിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്. അവിശ്വാസികളെ വീട്ടിൽ പോയി കണ്ടുപിടിച്ച് രാത്രിയിൽ തന്നെ സന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീം കോടതിയിൽ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താൻ ആഗ്രഹിക്കു രീതിയിലുള്ള വിധി ലഭിക്കാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി. ഇതു വീണ്ടും സംസ്ഥാനത്തെ സംഘർഷഭരിതമാക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇടതുഭരണത്തിൽ വിശ്വാസികൾക്കും വിശ്വാസങ്ങൾക്കും പുല്ലുവിലയാണ് നൽകുന്നത്. സുപ്രീം കോടതി വിധി വലിയൊരു വിഭാഗം ജനങ്ങളെ മുറിവേൽപ്പിച്ചു എന്നത് ഒരു വസ്‌തുതയാണ്. യു.ഡി.എഫ് സർക്കാർ വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് നൽകിയ സത്യവാങ്മൂലം ബന്ധപ്പെട്ടവരോട് ആലോചിക്കാതെയാണ് ഇടതു സർക്കാർ മാറ്റിയത്. ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിലല്ല, മറിച്ച് സമന്വയത്തിനുള്ള പാത കണ്ടെത്തുന്നതിലാണ് ഒരു സർക്കാരിന്റെ മികവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു