തിരുവനന്തപുരം: മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതകളേറുന്നു. കുമ്മനത്തെ കേരളത്തിലേക്ക് തിരിച്ചയയ്‌ക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആർ.എസ്.എസ്. നേതൃത്വം ബി.ജെ.പി. കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. കുമ്മനം വന്നാൽ ജയം ഉറപ്പാണെന്ന് സംസ്ഥാന അദ്ധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറി വി രാംലാൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയിരുന്നു. രാംലാലും ആർ.എസ്.എസ്. നേതൃത്വവുമായി ബുധനാഴ്ച കൊല്ലത്തു നടത്തിയ ചർച്ചയിലാണ്, ഔദ്യോഗികമായിത്തന്നെ കുമ്മനത്തെ കേരളത്തിലെത്തിക്കാനുള്ള ആവശ്യം ഉന്നയിച്ചത്. ബുധനാഴ്ച ബി.ജെ.പി. സംസ്ഥാന കോർ സമിതി യോഗവും ചേർന്നിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന ബി.ജെ.പി ഏറ്റവും പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. മോഹൻലാൽ, സുരേഷ് ഗോപി, കെ സുരേന്ദ്രൻ അടക്കം പല പേരുകൾ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്റെ മടക്കമാണ്. മോഹൻലാൽ മത്സരരംഗത്തെത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും, താനില്ലെന്ന് അദ്ദേഹം ആർ.എസ്.എസ്. നേതൃത്വത്തെ അറിയിച്ചതായാണു സൂചന. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും കുമ്മനം വന്നാൽ അനന്തപുരി പിടിക്കാമെന്നാണ് ജില്ലാ നേതൃത്വവും അറിയിച്ചത്.
സംവിധായകൻ പ്രിയദർശൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവരെ ജനകീയ മുന്നണിയുടെ ഭാഗമാക്കാനും പദ്ധതിയുണ്ട്. അങ്ങനെയാണെങ്കിൽ എല്ലാ മത വിഭാഗങ്ങളിൽ നിന്നും വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. ശബരിമല വിവാദം ശക്തമായി നിലനിൽക്കുന്നതും, പാർട്ടിക്ക് അതീതമായി കുമ്മനത്തിനുള്ള ബന്ധങ്ങളും, നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ രണ്ടാമതെത്തിയതുമെല്ലാണ് ജില്ലാ നേതൃത്വം നിരത്തുന്ന അനുകൂല ഘടകങ്ങൾ. സംസ്ഥാന അധ്യക്ഷനായിരിക്കെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു കുമ്മനത്തെ അപ്രതീക്ഷിതമായി ഗവർണ്ണറാക്കിയത്.
കോടതിയുടെ തീരുമാനം അംഗീകരിക്കും, ബോർഡ് ആർക്കൊപ്പവുമല്ല: പത്മകുമാർ
ആർ.എസ്.എസ്സാണ് കുമ്മനത്തിന്റെ മടക്കം ആഗ്രഹിക്കുന്നത്. ഈ വിഷയത്തിൽ, പാർട്ടി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് അന്തിമതീരുമാനമെടുക്കുക. ആർ.എസ്.എസ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പ്രതീക്ഷ വച്ചുപുലർത്തുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് ആലോചന. ഗവർണർ എന്നനിലയിൽ മുമ്പു നിശ്ചയിച്ചിരുന്ന ഒൗദ്യോഗികചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കുമ്മനം രാജശേഖരൻ ഇന്ന് കേരളത്തിലെത്തുന്നുണ്ട്.