ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും സീറ്റുകൾ പങ്കിടാൻ തീരുമാനം. നേതൃതലത്തിൽ നടന്ന ചർച്ചക്കൊടുവിലാണ് ഇരു കക്ഷികളും ഒന്നിച്ച് നിൽക്കാൻ ധാരണയായത്. നാളെ ഡൽഹിയിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാവും.
സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ട എന്ന ധാരണയിലാണ് ഇരു നേതൃത്വങ്ങളും. സംസ്ഥാന തലത്തിൽ തൃണമൂൽ കോൺഗ്രസിനെയും ദേശീയ തലത്തിൽ ബി.ജെ.പിയെയും നേരിടുകയാണ് ലക്ഷ്യം. നിലവിൽ കോൺഗ്രസിന് നാല് സീറ്റുകളും സി.പി.എമ്മിന് രണ്ട് സീറ്റുകളുമാണുള്ളത്. ഒന്നിച്ച് നിൽക്കുന്ന കാര്യത്തിൽ നേതൃതലത്തിൽ ധാരണയായതാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പാർലമെന്റിന്റെ സെൻട്രൽ ഹാളിലും കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിലും വച്ച് കണ്ട് ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ബംഗാളിലെ കോൺഗ്രസ് സഖ്യത്തെക്കുറിച്ച് ചോദ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ ആദ്യം അവർ തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി നൽകിയത്. സഖ്യം തീരുമാനിക്കുന്നതിൽ തങ്ങളുടെ ബംഗാൾ ഘടകങ്ങളുടെ റിപ്പോർട്ടിന് കാത്തിരിക്കുകയാണ് ഇരുപാർട്ടികളും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേത് പോലെ പരസ്യ സഖ്യത്തിലേയ്ക്ക് ഇരുപാർട്ടികളും നീങ്ങുമോ എന്ന്മാത്രമാണ് ഇനി അറിയാനുള്ളത്.
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി കോൺഗ്രസിന്റെ നേതൃയോഗം ഇന്ന് ചേരും. രാഹുൽ ഗാന്ധി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും പങ്കെടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത പ്രിയങ്ക ഗാന്ധിയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് 4.30ന് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം ചേരുന്നത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കോൺഗ്രസിനൊപ്പം ചേർന്നെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. 295അംഗങ്ങളുള്ള നിയമസഭയിൽ കോൺഗ്രസിന് 44സീറ്റും സി.പി.എമ്മിന് 26സീറ്റകളുമാണ് ലഭിച്ചത്. ഇടതുപക്ഷത്തിന് ആകെ 32 സീറ്റുകളുമായിരുന്നു ലഭിച്ചത്. കോൺഗ്രസുമായുള്ള സഖ്യം തെറ്റായിപ്പോയെന്നാണ് അന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുന്നത്തൽ. ബി.ജെ.പിയെ തോല്പിക്കാൻ സാദ്ധ്യമാകുന്ന സഥലത്ത് കോൺഗ്രസുമായി സഖ്യം ചോരാമെന്ന് വിശാഖപട്ടണത്ത് നടന്ന പാർട്ടി കോൺഗ്രസിൽ തീരുമാനമായിരുന്നു. തുടർന്നാണ് സി.പി.എമ്മിൽ വീണ്ടും സഖ്യ ചർച്ചകൾ ആരംഭിച്ചത്.