pinarayi-padmakumar

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വ്യക്തമായ ഇടപെടലുകളുണ്ടായിട്ടുണ്ടെന്ന് സൂചന. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ദേവസ്വം കമ്മിഷണറും ചേർന്നാണ് ദേവസ്വം ബോർഡിന്റെ അഭിഭാഷകനുമായി ഇന്നലെ സംസാരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാറിനെ ഒഴിവാക്കി കൊണ്ടായിരുന്നു ഇത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ അഡ്വ.രാജഗോപാലൻ നായർക്കും ഇക്കാര്യത്തിൽ പങ്കുണ്ടെ്നാണ് വിവരം.

യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സാവകാശഹർജിയാണ് ദേവസ്വം ബോർഡ് നൽകിയിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരുവാക്ക് പോലും ഉന്നയിക്കാതെ നിലപാട് മുഴുവനായും മാറ്റുകയായിരുന്നു സുപ്രീം കോടതിയിൽ ഇന്നലെ ദേവസ്വം ബോർഡ്. എന്നാൽ ഇതുസംബന്ധിച്ച് എന്താണ് നടന്നതെന്ന് അറിയില്ലെന്നായിരുന്നു പദ്‌മകുമാറിന്റെ പ്രതികരണം. ഡൽഹിയിലുള്ള ദേവസ്വം കമ്മിഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലപാട് മാറ്റത്തെ തുടർന്ന് പദ്‌മകുമാറിനടക്കം വൻ പ്രതിഷേധമാണ് വിശ്വാസി സമൂഹത്തിൽ നി്നും നേരിടേണ്ടി വരുന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവത്തിലെ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാനുള്ള പ്രസിഡന്റിന്റെയും അംഗങ്ങളുടെയും തീരുമാനം ജനരോഷത്തെ ഭയന്നായിരുന്നു.

അതേസമയം, പദ്‌മകുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുമെന്നുള്ള അഭ്യൂഹവും ശക്തമാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ രാജഗോപാലൻ നായരെ പകരം സ്ഥാനത്തെത്തിക്കാനാണ് ശ്രമം. ദേവസ്വം കമ്മിഷണർ എൻ.വാസുവിന് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ സ്ഥാനം നൽകുമെന്നും അറിയുന്നു.