sathyan-anthikkad-mammoot

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. ഗ്രാമത്തിന്റെ നന്മയും കുംടുബ ബന്ധങ്ങളുടെ ഊഷ്‌മളതയുമുള്ള എത്രയോ ചിത്രങ്ങൾ അദ്ദേഹം മലയാള സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നു. മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ഇന്നും പ്രേക്ഷകനെ സ്വീകരണമുറിയിൽ തളച്ചിടുന്നവയാണ്. എന്നാൽ ലാലുമായി ഇത്രയേറെ ചിത്രങ്ങളിൽ ഒന്നിച്ച താൻ എന്തുകൊണ്ട് മമ്മൂട്ടിയ്‌ക്കൊപ്പം അധികം സിനിമകൾ ചെയ്‌തില്ല എന്ന കാരണം വെളിപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട്. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

'മമ്മൂട്ടി എന്റെ വളരെ അടുത്ത സുഹൃത്താണ്. എണ്ണം കുറഞ്ഞെന്ന് മാത്രേയുള്ളൂ. ഇനിയും ചെയ്യാം മമ്മൂട്ടിയുമായിട്ട്. എന്റെ കഥാപാത്രങ്ങൾക്ക് കൂടുതൽ ചേരുന്ന ആർട്ടിസ്‌റ്റുകളുടെ ഒരു ശരീരഭാഷ മമ്മൂട്ടിയുമായിട്ട് ചേർന്നിരുന്നില്ല എന്നതുകൊണ്ടാണ്. ഗാന്ധി നഗറിലെ ഗൂർഖ, സന്മനസുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്‌ണ പണിക്കർ. ഇതൊക്കെ ചോയിസ് വേറെയുണ്ടല്ലോ? മമ്മൂട്ടിയേക്കാൾ വേറൊരു ചോയിസ് മോഹൻലാലിനുള്ളതുകൊണ്ട് ലാലിലേക്ക് വന്നു. മനപൂർവം നമ്മളൊരാളെ വേണ്ടാന്നു വയ്‌‌ക്കുന്നതല്ല.

sathyan-anthikkad-mamoott

മമ്മൂട്ടിയെ വച്ച് ഓടിയ എത്രയോ പടങ്ങളുണ്ട്. കളിക്കളം നന്നായി ഓടിയതാണ്. അർത്ഥം, അങ്ങനെ. മമ്മൂട്ടി ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിൽ ഗസ്‌റ്റ് റോളായിട്ടു പോലും ആ സിനിമ നന്നായി ഓടിയിട്ടുള്ളതാണ്. മമ്മൂട്ടിയും കൂടി നിർമ്മാണ പങ്കാളി ആയിട്ടുള്ള സിനിമയാണ് നാടോടിക്കാറ്റ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല റിലേഷൻഷിപ്പാണ്. മമ്മൂട്ടിയുടെ മകനായിരുന്നു എന്റെ കഴിഞ്ഞ സിനിമയിലെ നായകൻ.

മമ്മൂട്ടി ചെയ്‌താൽ കൊള്ളാമെന്ന് തോന്നുന്ന കഥാപാത്രം വരുമ്പോൾ ഞാൻ തീർച്ചായും ചെയ്യും. ഒരു സബ്‌ജക്‌ട് എന്റെ മനസിലുണ്ട് മമ്മൂട്ടിയെ വച്ച് ചെയ്യാനുള്ള. ചിലപ്പോൾ അത് രൂപപ്പെട്ടു വന്നേക്കാം. എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് മമ്മൂട്ടി. വടക്കൻവീരഗാഥ പോലുള്ള ചില സിനിമകളൊക്കെ കണ്ടിട്ട് ഞാൻ മമ്മൂട്ടിയെ നേരിട്ട് വിളിച്ചു പറഞ്ഞിട്ടുണ്ട്'- സത്യൻ അന്തിക്കാട് പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം ഫെബ്രുവരി ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.