air-india-one-

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിന് ലഭിക്കുന്ന അതേ സുരക്ഷാ സംവിധാനം ഇനി ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങൾക്കും ലഭിക്കും. 1300 കോടിയുടെ (190 മില്യൺ ഡോളർ)​ രണ്ട്‌ അത്യാധുനികമായ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയ്ക്കു നൽകാനാണ് അമേരിക്കയുടെ തീരുമാനം. പ്രതിരോധ സംവിധാനങ്ങൾ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഔദ്യോഗിക വിമാനമായ എയർ ഇന്ത്യ വണ്ണിനാണ് ഉപയോഗിക്കുക. എയർ ഫോഴ്സ് വണ്ണിനു ലഭിക്കുന്നതിനു സമാനമായ സുരക്ഷയാണ് ഇനി എയർ ഇന്ത്യ വണ്ണിനും ലഭ്യമാകുകയെന്ന് പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു.


ലാർജ് എയർക്രാഫ്ട് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ്, സെൽഫ് പ്രൊട്ടക്‌‍ഷൻ സ്യൂട്ട് എന്നിവയുടെ ഇടപാടിനാണ് ഡോണാൾ‌് ട്രംപ് അനുമതി നൽകിയത്. യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി യാണ് ഇക്കാര്യം യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചത്. ഇന്ത്യയുടെ അഭ്യർത്ഥന കൂടി കണക്കിലെടുത്താണു തീരുിമാനമെന്ന് പെന്റഗൺ അറിയിച്ചു.

പുതിയ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനായി രണ്ട് ബോയിംഗ് 777 വിമാനങ്ങൾ കൂടി വാങ്ങുന്നതിന് ഇന്ത്യ ആലോചിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് ആയുധങ്ങൾ നൽകുന്നതിൽ രണ്ടാം സ്ഥാനത്താണ് യുഎസ്. ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായും യു.എസ് പ്രഖ്യാപിച്ചിരുന്നു. 2018ൽ‌ യുഎസ് ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ–1 പദവി നൽകിയിരുന്നു. എസ്ടിഎ–1 പദവി ലഭിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ രാഷ്ട്രം കൂടിയാണ് ഇന്ത്യ.