news

1. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രസിഡന്റിന് എന്തെങ്കിലും ആശയക്കുഴപ്പം ഉള്ളതായി തോന്നിയിട്ടില്ല. യുവതീ പ്രവേശന വിധി ബോര്‍ഡ് നേരത്തെ അംഗീകരിച്ചതെന്നും പ്രതികരണം. മന്ത്രി നിലപാട് അറിയിച്ചത് പ്രസിഡന്റ് സ്ഥാനത്ത് പദ്മ കുമാറിനെ മാറ്റി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷന്‍ എം. രാജഗോപാലന്‍ നായരെ നിയമിക്കാന്‍ നീക്കം നടക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ.

2. അതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ദേവസ്വം കമ്മിഷണര്‍ എന്‍.വാസു. എ.കെ.ജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. ബോര്‍ഡ് പ്രസിഡന്റിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു എന്ന് സി.പി.എം. സുപ്രീംകോടതിയിലെ കാര്യങ്ങള്‍ കൃത്യമായി അറിയില്ലെന്നാണ് പത്മകുമാറിന്റെ വിശദീകരണം. ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറും തമ്മില്‍ സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി എന്നും സി.പി.എം.

3. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ല എന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നിലപാട് തന്നെ ആണ് സുപ്രീംകോടതിയില്‍ അറിയിച്ചത്. സാവകാശ ഹര്‍ജിയില്‍ വാദം നടന്നിട്ടില്ല എന്നും പുന പരിശോധനാ ഹര്‍ജികളില്‍ ആണ് വാദം നടന്നത് എന്നും എന്‍. വാസു. അതേസമയം, ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയത് താന്‍ അറിഞ്ഞിട്ടില്ല എന്ന് പ്രസിഡന്റ് എ. പദ്മകുമാര്‍. സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയതിന് പിന്നാലെ ആണ് ദേവസ്വം ബോര്‍ഡിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നത്

4. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ മത്സരിക്കേണ്ട എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പിയുടെ ഭാരവാഹികള്‍ ആരും മത്സരിക്കേണ്ട എന്നാണ് അഭിപ്രായം. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ പോഷക സംഘടന അല്ല എന്നും വെള്ളാപ്പള്ളി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വെള്ളാപ്പള്ളി നിലപാട് അറിയിച്ച് രംഗത്ത് എത്തിയത് ഈ സാഹചര്യത്തില്‍

5. ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് അറിയിച്ച സാഹചര്യത്തില്‍ അതില്‍ വിവാദം വേണ്ടെന്നും വെള്ളാപ്പള്ളി. ശബരിമല കേസില്‍ അന്തിമ വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെ കുറ്റംപറയുന്ന ബി.ജെ.പിയും കോണ്‍ഗ്രസും നിരവധി തവണ നിലപാട് മാറ്റിയിട്ടില്ലേ എന്നും ചോദ്യം

6. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്ദന് പരോള്‍ അനുവദിക്കുന്നതില്‍ വിവേചനം ഉണ്ടോ എന്ന് ഹൈക്കോടതി. വിവേചനം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ചട്ടങ്ങളെ കുറിച്ചും പരോള്‍ അനുവദിച്ചത് സംബന്ധിച്ചും സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. കോടതി നടപടി, കുഞ്ഞനന്ദന് പരോള്‍ അനുവദിക്കുന്നതിന് എതിരെ കെ.കെ. രമ നല്‍കിയ ഹര്‍ജി പരിഗണിക്കവെ

7. ഹര്‍ജി കേള്‍ക്കവെ, രമയ്ക്കും കോടതി വിമര്‍ശനം. ഹര്‍ജി ഗൗരവത്തോടെ ആണോ കാണുന്നത് എന്ന് ചോദ്യം. അര്‍ഹമായ ഗൗരവത്തോടെ കേസിനെ സമീപിക്കണം എന്നും കാര്യങ്ങളെ നിസാര വത്കരിക്കരുത് എന്നും കോടതി. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ച നടപടി റദ്ദാക്കണം എന്നും ഹൈക്കോടതി ഉത്തരവ് ഇല്ലാതെ കുഞ്ഞനന്ദന് ഇനി പരോള്‍ അനുവദിക്കരുത് എന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി

8. പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പിനെ ഭയക്കുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കാന്‍. അടുത്ത മൂന്നു മാസം രാജ്യം മോദിയെ പാഠങ്ങള്‍ പഠിപ്പിക്കും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിനെയും, ബി.ജെ.പിയെയും തോല്‍പ്പിക്കുമെന്നും പ്രതികരണം

9. ബി.ജെ.പിയുടെ വിചാരം അവര്‍ ഇന്ത്യയേക്കാള്‍ വലുത് എന്നും രാഹുലിന്റെ പരിഹാസം. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടെയും സ്വന്തമല്ല, അവ രാജ്യത്തിന്റെ സ്വന്തമാണ്. ഒറ്റ മതത്താല്‍ രാജ്യത്തിന് മുന്നോട്ട് പോകാന്‍ ആവില്ല എന്നും എല്ലാ മതങ്ങളും ഭാഷകളും രാജ്യത്ത് ബഹുമാനിക്കപ്പെടണം. നരേന്ദ്ര മോദിയെ തന്നോടൊപ്പം സംവാദത്തിന് അയക്കാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച രാഹുല്‍, മോദി ഭീരുവാണെന്നും അഭിപ്രായപ്പെട്ടു.

10. സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് തിരിച്ചടി. അനുവാദം വാങ്ങാതെ ജോയിന്റ് ഡയറക്ടര്‍ എ.കെ ശര്‍മയെ മാറ്റയതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. നഗേശ്വര്‍ റാവു സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം. നാഗേശ്വര റാവുവിന് എതിരെ കോടതിയലക്ഷ്യ നോട്ടീസ്. ഫെബ്രുവരി 12ന് മുന്‍പ് നേരിട്ട് ഹാജരാകണം. ശര്‍മയെ സ്ഥലം മാറ്റിയത്, ബിഹാറിലെ അഭയകേന്ദ്രത്തില്‍ നടന്ന കൂട്ടബലാത്സംഗ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ.

11. നയപരമായ വിലക്കുണ്ടായിട്ടും ഉള്ള സ്ഥലം മാറ്റ നടപടി ഗുരുതരമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നിരീക്ഷണം. എ.കെ ശര്‍മയെ സി.ആര്‍.പി.എഫിലേക്ക് നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയത് കഴിഞ്ഞ ജനുവരി 17ന്. എ.കെ ശര്‍മയെ മാറ്റിയ തീരുമാനമെടുത്ത പാനലിലെ അംഗങ്ങള്‍ ആരൊക്കെ എന്ന് അറിയിക്കാനും ഇപ്പോഴത്തെ സി.ബി.ഐ ഡയറക്ടര്‍ റിഷികുമാര്‍ ശുക്ലയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്