തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആവശ്യം അവഗണിച്ച് ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ടിന്റെ നിർവഹണം ഇന്ത്യാ ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷനെ ഏൽപ്പിക്കാൻ തീരുമാനിച്ചത് ഏകപക്ഷീയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
പദ്ധതിയുടെ നിർവഹണ ഏജൻസിയായി സംസ്ഥാന ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. അത് അവഗണിച്ചാണ് ഐ.ടി.ഡി.സിയെ ചുമതല ഏൽപ്പിക്കുന്നത്.
തീർഥാടന സർക്യൂട്ടിന്റെ നിർമാണ ഉദ്ഘാടനം സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ കേന്ദ്ര ടൂറിസം വകുപ്പ് നിശ്ചയിച്ചതിൽ അതൃപ്തി അറിയിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഉണ്ടാവേണ്ട സഹകരണാത്മക ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായാണ് മലയാളിയായ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം ഈ പ്രശ്നം കൈകാര്യം ചെയ്തത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരു സ്പിരിച്വൽ സർക്യൂട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് വർക്കല ശിവഗിരിയിൽ നടത്താൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് അൽഫോൺസ് കണ്ണന്താനം ഒരു കത്തയച്ചിരുന്നു. ഇങ്ങനെയൊരു പദ്ധതി കേന്ദ്രസർക്കാർ അനുവദിച്ചതിൽ സംസ്ഥാന സർക്കാരിന് നന്ദിയുണ്ട്. ഈ പദ്ധതി മുന്നോട്ടുവെച്ചതും വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) കേന്ദ്രത്തിന് സമർപ്പിച്ചതും സംസ്ഥാന സർക്കാരാണ്. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ചത്. പദ്ധതിയുടെ ആവർത്തനച്ചെലവുകൾ ഏറ്റെടുക്കാനും പരിപാലനം നടത്താനും സംസ്ഥാനം സന്നദ്ധതയും അറിയിച്ചിരുന്നു. ഇതൊക്കെയായിട്ടും സംസ്ഥാനവുമായി ആലോചിക്കാതെ ഉദ്ഘാടന പരിപാടി നടത്തുന്നത് നിരാശജനകമാണ്.
ബന്ധപ്പെട്ട സംസ്ഥാന സർക്കാരുമായി ആലോചിച്ചും സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തുമാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കാറുള്ളത്. അല്ലാതെ, ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതിയില്ല. അൽഫോൺസ് കണ്ണന്താനും അയച്ച കത്തിന്റെ പകർപ്പ് സഹിതമാണ് പ്രധാനമന്ത്രിക്ക് എഴുതിയത്.