പ്രശസ്ത ഹോളിവുഡ് താരം ആൽബർട്ട് ഫിന്നി അന്തരിച്ചു. 82 വയസായിരുന്നു. വൃക്കയിലെ അർബുദ ബാധയെത്തുടർന്ന് 2011 മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു.
1960കളിൽ ബ്രിട്ടനിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായിരുന്നു ഫിന്നി. അഞ്ചുതവണ ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പുരസ്കാരം ലഭിച്ചില്ല. ഷേക്സ്പീരിയൻ നാടകങ്ങളിലൂടെ അഭിനയം തുടങ്ങിയ അദ്ദേഹം 1960ൽ ‘ദ എന്റർടെയിനർ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ആ വർഷം തന്നെ പുറത്തിറങ്ങിയ ‘സാറ്റർഡെ നൈറ്റ് ആൻഡ് സൺഡെ മോണിംഗ് ’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. ഏറെ ജനപ്രീതി നേടിയ ചിത്രം അക്കാലത്തെ ‘ആൻഗ്രി’ സിനിമാ വിഭാഗത്തിൽ മുന്നിൽ നിന്നു. സിനിമയിലെ ‘ആൻഗ്രി യംഗ് മാൻ’ എന്ന വിശേഷണത്തിനും അദ്ദേഹം അർഹനായി.
ടോം ജോൺസ് (1963), ടൂ ഫോർ ദ റോഡ്സ് (1967), സ്ക്രൂജ് (1970), ആന്നി (1982), ദ ഡ്രൈസ്സർ (1983), മില്ലേഴ്സ് ക്രോസിംഗ് (1990), എറിൻ ബ്രോക്കോവിച്ച് (2000), ബിഗ് ഫിഷ് (2003), ദ ബോൺ ലെഗസി (2012), സ്കൈ ഫാൾ (2012) എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ബാഫ്ത പുരസ്കാരം, ഗോൾഡൻ ഗ്ലോബ്, എമ്മി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.