കാസർകോട്:കോപ്പിയടിക്കുന്നത് ചോദ്യം ചെയ്ത ഹയർ സെക്കൻഡറി അദ്ധ്യാപകന്റെ കൈ വിദ്യാർത്ഥി അടിച്ചൊടിച്ചു. ചെമ്മനാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു അദ്ധ്യാപകൻ ചെറുവത്തൂർ തിമിരി സ്വദേശി ബോബി ജോർജിനെ ആണ് വിദ്യാർത്ഥി ആക്രമിച്ചത്. കൈ കൊണ്ടും ഡസ്കിന്റെ കാലുകൊണ്ടും അടിയേറ്റ അദ്ധ്യാപകന് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ച അദ്ധ്യാപകന്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടു.
ഇന്നലെ പരീക്ഷയ്ക്കിടെ കോപ്പി അടിക്കുന്നത് കണ്ട് അല്പം മാറി ഇരിക്കാൻ പറഞ്ഞപ്പോൾ ക്ഷുഭിതനായ വിദ്യാർത്ഥി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ അദ്ധ്യാപകനെ പിറകെ എത്തിയ വിദ്യാർത്ഥിയുടെ പിതാവ് ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്. പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരും കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകി.
അദ്ധ്യാപകന്റെ മൊഴിയെടുത്ത ടൗൺ പൊലീസ് വിദ്യാർത്ഥിയുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസും ശക്തമായ നടപടി എടുക്കാൻ ടൗൺ പൊലീസിന് നിർദ്ദേശം നൽകി.