പത്തനംതിട്ട : കുംഭമാസ പൂജയുമായി ബന്ധപ്പെട്ട് ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിന് ഇത്തവണയും നിലയ്ക്കൽ മുതൽ സന്നിധാനം വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ അറിയിച്ചു. കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 12 മുതൽ 17 വരെയാണ് ശബരിമല ക്ഷേത്ര നട തുറക്കുക.
അതേസമയം, ശബരിമലയിലെ സാഹചര്യം ഇപ്പോഴും അശാന്തമാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ്‌കുമാർ പ്രതികരിച്ചു. തുലാമാസ പൂജയ്ക്കു നട തുറന്നപ്പോഴത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. വിശ്വാസികൾ അസ്വസ്ഥരാണ്. കുംഭമാസ പൂജയ്‌ക്ക് വലിയ പ്രതിഷേധങ്ങൾ ഉണ്ടായേക്കാമെന്നും സുധീഷ്‌കുമാർ വ്യക്തമാക്കി.
നട തുറന്നിരിക്കുമ്പോൾ തന്നെയാണ് സുപ്രീം കോടതി യുവതീപ്രവേശകേസിൽ വിധി പ്രസ്‌താവിക്കനൊരുങ്ങുന്നത്. ഇതും പ്രതിസന്ധിയാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസർ കൂട്ടിച്ചേർത്തു.