മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം അഞ്ചുമാസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും 40,000 കോടി ഡോളർ കടന്നു. ഫെബ്രുവരി ഒന്നിന് സമാപിച്ച വാരത്തിൽ 206 കോടി ഡോളർ വർദ്ധിച്ച് 40,024 കോടി ഡോളറാണ് ശേഖരം. റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടിയതാണ് നേട്ടമായത്. ജനുവരി 25ൽ വിദേശ നാണയശേഖരം 39,817 കോടി ഡോളറായിരുന്നു.
2017 ഏപ്രിലിൽ കുറിച്ച 42,602.8 കോടി രൂപയാണ് വിദേശ നാണയ ശേഖരം കുറിച്ച സർവകാല റെക്കാഡ് ഉയരം. വിദേശ നാണയ ആസ്‌തി, കരുതൽ സ്വർണശേഖരം, സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്ര് (എസ്.ഡി.ആർ), ഐ.എം.എഫിലെ ശേഖരം എന്നിവ ചേരുന്നതാണ് വിദേശ നാണയ കരുതൽ ശേഖരം. വിദേശ നാണയ ആസ്‌തി ഫെബ്രുവരി ഒന്നിന് 128 കോടി ഡോളർ വർദ്ധിച്ച് 37,343 കോടി ഡോളർ ആയിട്ടുണ്ട്. കരുതൽ സ്വർശേഖരം 76.49 കോടി ഡോളർ മുന്നേറി 2,268 കോടി ഡോളറിലുമെത്തി. 147 കോടി ഡോളറാണ് എസ്.ഡി.ആർ. ഐ.എം.എഫിലെ ശേഖരം 265 കോടി ഡോളർ.