തിരുവനന്തപുരം: എങ്ങനെയാ ആ കള്ളനെ പിടിച്ചത്....? സിറ്റി ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിജുകുമാറിനോട് കാണുന്നവരെല്ലാം ചോദിക്കുന്ന ചോദ്യമാണിത്. പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിക്കടുത്തെ ഇടറോഡിൽ വഴിചോദിക്കാനെന്ന വ്യാജേന വൃദ്ധയ്ക്കടുത്തെത്തി മാലപൊട്ടിച്ച് സ്കൂട്ടറിൽ കടന്ന മോഷ്ടാവ് സജീവിനെ (33) മണിക്കൂറുകൾക്കകം കുടുക്കിയതാണ് ബിജുവിനെ പ്രശസ്തനാക്കിയത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ മാലപൊട്ടിക്കൽ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.
സജീവിനെ, കഷ്ടിച്ച് അഞ്ചരയടി പൊക്കമുള്ള മെലിഞ്ഞ ബിജു എങ്ങനെയാണ് കീഴടക്കിയത്? പൊലീസിലെ സഹപ്രവർത്തകരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമെല്ലാം ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം, ഇന്നലെ സിറ്റി പൊലീസിന്റെ ആദരം കമ്മിഷണറിൽ നിന്ന് സ്വീകരിച്ചശേഷം ബിജുകുമാർ വെളിപ്പെടുത്തി. അത് ഇങ്ങനെ: പൂജപ്പുരയിൽ നിന്ന് മൂന്ന് പവന്റെ മാല മോഷ്ടിച്ച് സജീവ് സ്കൂട്ടറിൽ നേരെയെത്തിയത് കനകക്കുന്നിലേക്ക്. പാർക്കിംഗ് ഏരിയയിൽ സ്കൂട്ടർവച്ചു. ഇതിനകം മോഷണത്തിന്റെ സി.സി ടിവി ദൃശ്യം ട്രാഫിക് പൊലീസ് കണ്ടെടുക്കുകയും, സ്കൂട്ടറിന്റെ നമ്പർ സഹിതം വയർലെസ് സന്ദേശം എല്ലായിടത്തേക്കും കൈമാറുകയും ചെയ്തിരുന്നു. ആ സമയത്ത് മ്യൂസിയം സ്റ്റേഷൻ പരിസരത്ത് ട്രാഫിക് നിയന്ത്റിച്ചിരുന്ന ബിജുകുമാറിനും സ്കൂട്ടറിന്റെ നമ്പർ കിട്ടി. ഒരു കൗതുകത്തിന് കനകക്കുന്ന് പാർക്കിംഗ് ഏരിയയിൽ തെരഞ്ഞു. കണ്ണുതള്ളിപ്പോയി, അതേ നമ്പരിലുള്ള സ്കൂട്ടർ മുന്നിലിരിക്കുന്നു. ആളെ കണ്ടെത്താൻ അവിടെ കാത്തു നിന്നു.
കുറച്ച് കഴിഞ്ഞപ്പോൾ സജീവ് സ്കൂട്ടറിനടുത്തെത്തി. ആജാനബാഹുവായ സജീവിനെ കണ്ടപ്പോഴേ ബിജുകുമാറിന് മനസിലായി, താൻ ഒറ്റയ്ക്ക്, ബലം പ്രയോഗിച്ച് പിടികൂടാനാവില്ല പ്രതി രക്ഷപ്പെടാനേ അത് ഇടയാക്കൂ. സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസിനെ വിളിച്ചുവരുത്തുമ്പോഴേക്കും പ്രതി കടന്നുകളയാനിടയുണ്ട്. അതുകൊണ്ട് അയാളെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് തൊട്ടടുത്തുള്ള മ്യൂസിയം സ്റ്റേഷനിലെത്തിക്കാനായി ശ്രമം. ബിജുകുമാർ തന്ത്രത്തിൽ സജീവിനടുത്തെത്തി, സ്കൂട്ടർ നോ പാർക്കിംഗ് ഏരിയയിലാണെന്നും സ്റ്റേഷനിലെത്തി പിഴ അടച്ചിട്ട് പോകണമെന്നും പറഞ്ഞു.
ഭാവഭേദമില്ലാതെയുള്ള ആ വിളിയിൽ സജീവ് വീണു. തന്ത്രത്തിൽ സജീവിനെ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയതോടെ മറ്റ് പൊലീസുകാരോട് വിവരം പറഞ്ഞു. എല്ലാവരും വളഞ്ഞതോടെ സജീവിന് ഓടാൻ പോലും സാധിച്ചില്ല. അതോടെ മൂന്ന് കേസുകൾക്ക് തുമ്പായി.
പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി
കള്ളനെ മണിക്കൂറുകൾക്കകം പിടികൂടിയ സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ശരത്ചന്ദ്രൻ, ബിജുകുമാർ എന്നിവർക്ക് പ്രശംസാ പത്രവും ഗുഡ് സർവീസ് എൻട്രിയും. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രനാണ് ഇരുവരെയും ഇന്നലെ എ.ആർ ക്യാമ്പിലെ ജനമൈത്രി യോഗത്തിൽ അനുമോദിച്ചത്.