ഹരിപ്പാട് : വീട്ടുകാരുടെ കണ്ണുവെട്ടിച്ച് സമീപത്തെ കായലിൽ നീന്താനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വലിയഴീക്കൽ തറയിൽക്കടവ് മാലിശേരിൽ ശിവജിയുടെ മകൻ ഒൻപതാം ക്ളാസ് വിദ്യാർത്ഥി കാർത്തിക് (അമ്പാടി-14), പുതുവലിൽ ശിവൻകുഞ്ഞിന്റെ മകൻ നാലാം ക്ളാസ് വിദ്യാർത്ഥി നിരഞ്ജൻ (9) എന്നിവ
രാണ് മരിച്ചത്. കായലിൽനിന്ന് അനധികൃതമായി മണലെടുത്ത ഗർത്തത്തിൽ അകപ്പെട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
അവധിദിവസമായ ഇന്നലെ രാവിലെയോടെ ഇരുവരും വട്ടക്കായലിൽ നീന്താനിറങ്ങിയപ്പോൾ വീട്ടുകാർ വിലക്കി തിരികെ കയറ്റിയിരുന്നു. ഇതിനുശേഷം വീണ്ടും ഇറങ്ങുകയായിരുന്നു.
ഇരുവരെയും കാണാതായതോടെ വീട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലിൽ രാവിലെ 11.30 ഓടെ നിരഞ്ജന്റെ മൃതദേഹവും ഒരു മണിക്കൂറിനുശേഷം കാർത്തിക്കിന്റെ മൃതദേഹവും കായലിൽ കണ്ടെത്തി. കായലിൽ വെള്ളം കുറവാണെങ്കിലും ചില ഭാഗങ്ങളിൽ മണലെടുത്തതിനെ തുടർന്ന് വലിയ ആഴമാണ്. വിദ്യാർത്ഥികൾ വെള്ളക്കെട്ടിലൂടെ നീന്തുന്നതിനിടെ, മണ്ണെടുക്കാനായി ഡ്രഡ്ജ് ചെയ്ത ഭാഗത്ത് താഴ്ന്നുപോയതാകാമെന്നാണ് കരുതുന്നത്. കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ രാത്രി എട്ടരയോടെ മൃതദേഹങ്ങൾ ഇരുവരുടെയും വീട്ടുവളപ്പിൽ സംസ്കരിച്ചു. വലിയഴീക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും. ആദർശ (കുട്ടമ്മ)യാണ് കാർത്തിക്കിന്റെ മാതാവ്: സഹോദരൻ: കിരൺ. നിരഞ്ജന്റെ മാതാവ്: ലീന. സഹോദരൻ: നീരജ്. തൃക്കുന്നപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.