kudumba-sree

കൊച്ചി: വരവും ചെലവും നോക്കാതെ കുടുംബശ്രീയുടെ മറവിൽ വായ്‌പകൾ വാങ്ങിക്കൂട്ടുന്നവർക്ക് കടിഞ്ഞാണിടാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ. ആദ്യപടിയായി സ്‌ത്രീകളുടെ വരുമാനമാർഗം, നിക്ഷേപം, ചെലവ്, വായ്‌പാ ബാദ്ധ്യത, എവിടെ നിന്നൊക്കെ വായ്‌പയെടുക്കുന്നു, പണം എന്തിനുപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അയൽക്കൂട്ടങ്ങളിലൂടെ വിവര ശേഖരണം തുടങ്ങി. ഡാറ്റാ എൻട്രി കഴിഞ്ഞാലുടൻ പണമിടപാടുകളെക്കുറിച്ച് പഠനങ്ങൾ ആരംഭിക്കും. തുടർന്ന് കടങ്ങളില്ലാതാക്കാനുള്ള വഴിയും കണ്ടെത്തും.

വിശ്വാസ്യതയുടെ പേരിൽ വായ്പയുമായി ദേശസാത്കൃത ബാങ്കുകളും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളുമെല്ലാം അയൽക്കൂട്ടങ്ങൾക്ക് പിന്നാലെയാണ്. ഇഷ്ടാനുസരണം കിട്ടുന്നതോടെ വെറുതേ വായ്‌പയെടുത്ത് സ്ത്രീകൾ കടമുണ്ടാക്കുകയാണെന്ന തിരിച്ചറിവാണ് വിഷയത്തിൽ ഇടപെടാൻ കുടുംബശ്രീയെ പ്രേരിപ്പിച്ചത്.

2,77,000 അയൽക്കൂട്ടം, അരക്കോടി അംഗങ്ങൾ

കേരളത്തിൽ 2,77,000 അയൽക്കൂട്ടങ്ങളിലായി 50 ലക്ഷം അംഗങ്ങളാണുള്ളത്. ലഘുസമ്പാദ്യവും വായ്‌പയും എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം. ആന്തരിക ഫണ്ടിൽ നിന്ന് ബാങ്കുകളുമായി ബന്ധിപ്പിച്ചും അയൽക്കൂട്ടം അംഗങ്ങൾക്ക് വായ്‌പയെടുക്കാം. നഗരത്തിൽ അഞ്ചുലക്ഷവും, ഗ്രാമങ്ങളിൽ മൂന്നുലക്ഷം രൂപ വരെയുമുള്ള വായ്‌പയ്‌ക്ക് പലിശയില്ല.

ഗ്രൂപ്പ് വായ്‌പകളാണ് മറ്റൊന്ന്. തിരിച്ചടവ് കൃത്യമായതിനാൽ ബാങ്കുകൾ കൈയയച്ച് പണം നൽകും. എന്നാൽ ഈ പണം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെയുള്ള വായ്‌പകളുടെ തിരിച്ചടവിന് ഉപയോഗിക്കുന്നവരും കൂട്ടത്തിലുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ കടബാദ്ധ്യത വർദ്ധിച്ച് സ്‌ത്രീകളുടെ ആത്മഹത്യയ്‌ക്കും സാഹചര്യമുണ്ടാവും. ഇതൊഴിവാക്കാനാണ് ധനകാര്യ ആസൂത്രണത്തെക്കുറിച്ച് പഠിക്കാൻ കുടുംബശ്രീ തീരുമാനിച്ചത്.

മുൻഗണന അറിയണം

ഈ വർഷം 2500 കോടി രൂപയാണ് സംസ്ഥാന സർക്കാർ അയൽക്കൂട്ടങ്ങളിലൂടെ നൽകിയത്. അടുത്ത വർഷം ഇത് 3500 കോടിയാകുമെന്നാണ് പ്രതീക്ഷ. ഇത്രയും നൽകിയിട്ടും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ വലയിലേക്ക് സ്‌ത്രീകളെത്തുന്നത് വായ്‌പാ ആവശ്യങ്ങൾ കൂടുതലാണെന്ന നിഗമനം ബലപ്പെടുത്തുന്നു. അതിനാൽ അയൽക്കൂട്ടങ്ങൾക്കുള്ള തുകയുടെ പരിധി ഉയർത്തും. കൃത്യമായ ധനകാര്യ ആസൂത്രണത്തിന് വനിതകളെ പ്രാപ്‌തരാക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം. പാലക്കാട് ജില്ലയിൽ സഹകരണവകുപ്പും കുടുംബശ്രീയും ചേർന്ന് നടപ്പാക്കി വിജയിച്ച 'മുറ്റത്തെ മുല്ല" പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. ഇടപാടുകാർക്ക് പണം വീട്ടിലെത്തിക്കുന്ന പദ്ധതിയാണിത്. കുടുംബശ്രീക്കാരാണ് ഏജന്റുമാർ.

എസ്. ഹരികിഷോർ,

കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടർ