സദ്ഗുരു : നാലും കൂടിച്ചേരുന്ന കവലകളിൽ കുറച്ചു സമയം നിൽക്കുക. നിങ്ങളെ കടന്നു പോകുന്നവരെ ഒന്നു ശ്രദ്ധിക്കുക. എത്ര മുഖങ്ങളാണ് സന്തോഷത്തോടെ കാണപ്പെടുന്നത്? നൂറോളം പേർ കടന്നു പോകുമ്പോൾ നാലോ അഞ്ചോ മുഖങ്ങളിൽ മാത്രമാണു ചിരിയും സന്തോഷവും കാണപ്പെടുന്നത്, അവർ യുവാക്കളുമാണ്. മറ്റുള്ളവർ ജീവിതം തന്നെയും നഷ്ടപ്പെട്ടു പോയി എന്ന മുഖഭാവവുമായി നടന്നു പോവുകയാണ്. എന്തു കൊണ്ടാണിത്?
നിങ്ങൾക്ക് അഞ്ചു വയസായിരുന്നപ്പോൾ ഒരു ചിത്രശലഭത്തിന്റെ പിറകേ ഓടിയത് ഓർമ്മയിലുണ്ടോ? ആ ചിത്രശലഭത്തെ പിടിച്ചപ്പോൾ, അതിന്റെ ചിറകിലെ നിറങ്ങൾ നിങ്ങളുടെ കൈയ്യിൽ ഒട്ടിപ്പിടിച്ചത് ഓർമ്മയിലുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ സന്തോഷം അതാണെന്നു അന്ന് നിങ്ങൾ വിചാരിച്ചിരുന്നില്ലേ? അന്നു നിങ്ങളുടെ ഉയരം എത്രയായിരുന്നു? ഇപ്പോൾ എത്രയാണ്? അതുപോലെ സന്തോഷവും അതിനനുസൃതമായി വളർന്നു വരേണ്ടതായിരുന്നില്ലേ? നിഷ്കളങ്കമായ ആ ബാല്യത്തിൽ സന്തോഷമല്ലാതെ ഒന്നും നിങ്ങൾ അനുഭവിച്ചിട്ടില്ല. പിന്നീട് എന്തുണ്ടായി? സന്തോഷവാനായിരിക്കാൻ പലകാര്യങ്ങളും നിങ്ങൾ തേടിത്തേടി കണ്ടുപിടിച്ച് ശേഖരിച്ചുവച്ചു. ഉന്നതവിദ്യാഭ്യാസം, സ്വന്തം വീട്, കമ്പ്യൂട്ടർ, ബൈക്ക്, കാറ്, ക്രെഡിറ്റ് കാർഡ്, ടി.വി, ഡി.വി.ഡി, സെൽഫോൺ എന്നു തുടങ്ങി അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് എന്തൊക്കെ സൗകര്യങ്ങളാണ് ഉണ്ടാക്കി വച്ചത്? ചില നൂറ്റാണ്ടുകൾക്കു മുമ്പു ജീവിച്ചിരുന്ന, ലോകത്തെ മുഴുവൻ കീഴ്പ്പെടുത്തിക്കഴിഞ്ഞു എന്നഭിമാനിച്ചിരുന്ന ചക്രവർത്തിമാർക്കു പോലും ഇത്രയും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല, അറിയാമോ? സന്തോഷത്തിനായി ജീവിതത്തിൽ ഇത്രത്തോളം അന്വേഷണം നടത്തിയ നിങ്ങൾ അവസാനം സന്തോഷം കൈവിട്ടു പോയെന്ന് വിലപിക്കുന്നു. എവിടെപ്പോയി നിങ്ങളുടെ സന്തോഷം?
ഒരു പ്രാവശ്യം അളവിൽ കവിഞ്ഞു മദ്യപിച്ചശേഷം ശങ്കരൻപിള്ള ബസ് സ്റ്റോപ്പിൽ പോയിനിന്നു. അപ്പോൾ അവിടെ എത്തിയ ബസിൽ ഭയങ്കര തിരക്കായിരുന്നു. ശങ്കരൻപിള്ള വളരെ ബുദ്ധിമുട്ടി ബസിനകത്തു കയറിപ്പറ്റി.പത്തു പതിനഞ്ചുപേരെ ചവിട്ടി, നാലഞ്ചുപേരെ കൈമുട്ടുകൊണ്ടു തള്ളിനീക്കി ഉള്ളിലേക്ക് കടന്നുചെന്നു.
ഒരു വൃദ്ധയുടെ സമീപത്ത് ഇരുന്നിരുന്ന യാത്രക്കാരൻ എണീക്കുന്നതു കണ്ടപ്പോൾ ശങ്കരൻപിള്ള പലയാത്രക്കാരേയും ഇടിച്ചും തള്ളിയും മാറ്റിയിട്ട് വഴിയുണ്ടാക്കി ആ സീറ്റലേക്കെത്താൻ ശ്രമിച്ചു. മദ്യപാനിയോടു നേരിടാൻ മടിച്ച മറ്റു യാത്രക്കാർ മുഖംചുളിച്ചുകൊണ്ടു വഴി മാറിക്കൊടുത്തു. ശങ്കരൻപിള്ള അഭിമാനത്തോടു കൂടി ആ സീറ്റിൽ ചെന്നിരുന്നു. ഇരുപുറം നോക്കാതെ ഇരുന്നതു കാരണം അടുത്തിരുന്ന വൃദ്ധയുടെ ശരീരത്തിലേക്കു ചാഞ്ഞുപോയി. അപ്പോൾ വൃദ്ധ മടിയിൽ വച്ചിരുന്ന പഴക്കൂട താഴെ വീണുരുണ്ടു. ക്രുദ്ധയായി ശങ്കരൻപിള്ളയെ നോക്കിയ വൃദ്ധ, നീ നരകത്തിലേക്ക് തന്നെ പോകും എന്നു ശപിച്ചു.
ശങ്കരൻപിള്ള ചാടിയെണീറ്റ് 'വണ്ടി നിറുത്തൂ, വണ്ടി നിറുത്തൂ, എനിക്കു പോകാനുള്ളതു ഗാന്ധി നഗറിലേക്കാണ്. ഞാൻ വണ്ടി മാറി കയറിപ്പോയി' എന്നുറക്കെ വിളിച്ചു പറഞ്ഞു. നിങ്ങളിൽ പലരും ഇതുപോലെ ഏതു ബസിൽ കയറിയിരിക്കുന്നു എന്നതു പോലും അറിയാതെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ട് അസ്വസ്ഥരായിരിക്കുന്നു.
ആഗ്രഹിച്ചതു ലഭിക്കാതെ പോയാൽ ദു:ഖിച്ചു മുഖം വീർപ്പിച്ചിരിക്കുന്നതു വിഡ്ഢിത്തമാണ്. ആഗ്രഹിച്ചതു ലഭിച്ചശേഷവും നിങ്ങൾക്കതു പൂർണമായും ആസ്വദിച്ചു സന്തോഷത്തോടെയിരിക്കാൻ കഴിയുന്നില്ല. പ്രകൃതിയിൽ നിന്നും ധാരാളം കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാനുണ്ട്. തെങ്ങുകളെ ശ്രദ്ധിക്കൂ, നിങ്ങളുടെ പറമ്പിൽ നീണ്ടു വളർന്നു നിൽക്കുന്നു. മധുരമുള്ള വെള്ളമുള്ള നാളികേരങ്ങൾ നൽകിക്കൊണ്ടേയിരിക്കുന്നു. മറ്റു വൃക്ഷങ്ങളെ മുറിച്ചു കളയുമ്പോഴും തെങ്ങുകളെ മുറിക്കാൻ നിങ്ങൾക്കു മനസുണ്ടാവില്ല. അവയ്ക്ക് വെള്ളമൊഴിച്ചു നിങ്ങൾ സംരക്ഷിക്കുന്നു. പക്ഷേ നിങ്ങൾ വെള്ളമൊഴിക്കും എന്നു പ്രതീക്ഷിച്ചിട്ടാണോ അവ നാളീകേരങ്ങൾ ചുമന്നുകൊണ്ടു നിൽക്കുന്നത്? അതിന്റെ സ്വാഭാവികത എന്താണോ അതനുസരിച്ച് സംഭവിക്കുന്നു. അതിനു വേണ്ട ജലം സ്വയമേ ലഭിക്കുകയും ചെയ്യുന്നു. നിങ്ങളോ? നിങ്ങൾക്കു സച്ചിനെപ്പോലെ ക്രിക്കറ്റ് കളിക്കണം, ഐശ്വര്യാറായിയെപ്പോലെ സുന്ദരിയായിരിക്കണം, ബിൽഗേറ്റ്സിനെപ്പോലെ ധനികനാകണം. ഇതുപോലെ ഒരു മാളിക, അതുപോലെ ഒരു കാറ്, അയാളുടേതു പോലെ ഒരു ജീവിതം, ഇയാളുടേതു പോലെ അന്തസ്.... എന്നിങ്ങനെ പ്രതിഫലത്തെ നിങ്ങൾ ആദ്യം തീരുമാനിക്കുന്നു. അതു പ്രതീക്ഷിച്ചു നിങ്ങൾ പ്രവർത്തിക്കുന്നു. നിങ്ങൾക്കതു നല്ലതായിരിക്കുമോ എന്നു പോലും നോക്കാതെ, അതാണു ശരി എന്നു വരുത്തിത്തീർക്കുന്നു. ഇങ്ങനെ അന്യരെ നോക്കി അതു പോലെ നിങ്ങളുടെ ജീവിതത്തെ രൂപീകരിക്കാൻ ശ്രമിക്കുമ്പോൾ ജീവിതം നരകതുല്യമായിത്തീരുന്നു.
നിങ്ങളുടെ സ്വത്വത്തെ മനസിലാക്കാതെ എതിർദിശയിൽ തുഴയുന്നതാണ് എല്ലാ ദു:ഖങ്ങൾക്കും കാരണം. അല്ലാതെ നിങ്ങളുടെ അടിസ്ഥാനപരമായ ആഗ്രഹങ്ങൾ ഒരു കുറ്റമല്ല. നിങ്ങളുടെ സ്വത്വം എന്താണ്? അതു നിങ്ങൾ എങ്ങനെ മനസിലാക്കുന്നു? സന്തോഷമില്ലാതെ ഇരിക്കുന്നതിൽപ്പരം വലിയ ഒരു കുറ്റം വേറൊന്നുമില്ല.