തിരുവനന്തപുരം: തിരക്കൊഴിഞ്ഞ ഇടവഴിയിൽ വച്ച് വൃദ്ധയുടെ മാല മോഷ്ടിച്ച കള്ളനെ പൊലീസ് ജാഗ്രത കൊണ്ട് മണിക്കൂറുകൾക്കകം പിടികൂടിയത് തിരുവനന്തപുരത്തായിരുന്നു. ട്രാഫിക്ക് പൊലീസുകാരന്റെ ബുദ്ധിപരമായ ഇടപെടലിലാണ് നഗരത്തിലെ മാലപൊട്ടിക്കൽ കേസുകളിലെ സ്ഥിരം പ്രതിയായ സജീവിനെ പിടികൂടാൻ കഴിഞ്ഞത്.
പ്രായമായ സ്ത്രീകളെ നിരീക്ഷിച്ച ശേഷം അവർ ഒറ്റയ്ക്കാവുമ്പോൾ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി മേൽവിലാസം ചോദിക്കാനെന്ന രീതിയിൽ സംസാരിച്ച ശേഷം തക്കം നോക്കി മാല പൊട്ടിച്ച് കടക്കുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം തിരുമലയിൽ വച്ച് പാർവതി എന്ന സ്ത്രീയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് സജീവ് കവർന്നത്. മാല കവരുന്നതിനിടയിൽ സ്ത്രീയെ റോഡിലേക്ക് ക്രൂരമായി തള്ളിയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കള്ളനെ പ്രതിരോധിക്കുന്നതിനിടയിൽ വൃദ്ധ നിലത്തു വീഴുകയും എഴുന്നേറ്റ് ഓടുമ്പോൾ വീണ്ടും വീഴുകയും ചെയ്യുന്നുണ്ട്. ഭാഗ്യം കൊണ്ടാണ് ഇവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത്.
എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മോഷ്ടാവിന്റെ പിറകെ ഓടുന്നത് അപകടം വിളിച്ചു വരുത്തുമെന്ന് യു.എൻ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പറയുന്നു. ഒരു മാലയ്ക്കു വേണ്ടി കള്ളന്റെ പിന്നാലെ ഓടി ജീവൻ അപകടത്തിലാക്കരുതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കള്ളൻ എല്ലാ തയ്യാറെടുപ്പോടും കൂടിയാകും മോഷണത്തിന് എത്തുക. എന്നാൽ നമ്മൾ ഒരു കരുതലും എടുത്തിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളെ ബുദ്ധിപരമായി വേണം നേരിടാൻ. വിജനമായ വഴികളിൽ ആരെങ്കിലും സംസാരിക്കാൻ ശ്രമിച്ചാൽ അവരോട് സംസാരിക്കാൻ നിൽക്കരുത്. ഇനി അവർ പിടിച്ചുപറിക്കാൻ ശ്രമിച്ചാൽ ഒരു കാരണവശാലും മാലയോ ബാഗോ തിരിച്ചു പിടിച്ചു വാങ്ങാൻ ശ്രമിക്കുകയോ പിന്നാലെ ഓടുകയോ ചെയ്യരുതെന്ന് തുമ്മാരുകുടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്രിന്റെ പൂർണരൂപം
കള്ളനും പോലീസും...
തിരുവനന്തപുരത്ത് വഴി ചോദിക്കാനെന്ന മട്ടിൽ അടുത്ത് ബൈക്ക് നിർത്തി ഒരു സ്ത്രീയുടെ മാല പൊട്ടിച്ച് ഓടിയ കള്ളനെ മണിക്കൂറുകൾക്കകം പിടിച്ച കഥ നിങ്ങൾ വായിച്ചു കാണും. കേരള പൊലീസിന് അഭിനന്ദനങ്ങൾ..!
സുരക്ഷയും ദുരന്ത ലഘൂകരണവും തൊഴിലായതിനാൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചത് മാല നഷ്ടപ്പെട്ടതിനു ശേഷം ആ സ്ത്രീ ചെയ്ത കാര്യങ്ങളാണ്. കള്ളന്റെ പുറകെ ഓടി അയാളുടെ കൈയിൽ കയറിപ്പിടിച്ചു. അയാൾ അത് ശ്രദ്ധിക്കാതെ സ്‌കൂട്ടർ ഓടിച്ചു പോയി, പാവം സ്ത്രീ താഴെ വീണെങ്കിലും ഭാഗ്യത്തിന് വലിയ പരിക്കൊന്നും പറ്റിയില്ല. വീഴ്ചയിൽ തലപൊട്ടുകയോ കൈയോ കാലോ ഒടിയുകയോ ചെയ്തേനെ. സാരി എങ്ങാനും സ്‌കൂട്ടറിൽ കുരുങ്ങിയിരുന്നെങ്കിൽ റോഡിൽ വലിച്ചിഴച്ചു പോകുമായിരുന്നു. പേടിച്ചോടുന്ന കള്ളൻ ഇതൊന്നും ശ്രദ്ധിക്കില്ല. ഒരു മാലയിൽ തീരേണ്ട നഷ്ടം ഒരു ജീവനിൽ എത്താൻ ഒരു മിനുട്ട് മതി.
ഇത്തരം സാഹചര്യം ആർക്കും എപ്പോഴും ഉണ്ടാകാം. മാലയോ ബാഗോ തട്ടിപ്പറിക്കാനാകാം ശ്രമം. സ്ത്രീകളോ കുട്ടികളോ ആണെങ്കിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടേക്കാം. അതുകൊണ്ട് ഇതൊഴിവാക്കാനാണ് ശ്രമിക്കേണ്ടത്. തൊട്ടടുത്ത് ആരെങ്കിലും വാഹനത്തിലോ റോഡിലോ വന്ന് നിന്ന് സംസാരിക്കാൻ നോക്കിയാൽ സുരക്ഷിതമായ ദൂരം പാലിക്കണം (കയ്യെത്താത്ത ദൂരം). വിജനമായ വഴിയാണെങ്കിൽ സംസാരിക്കാതിരിക്കുന്നത് തന്നെയാണ് ബുദ്ധി. ഇനി ഏതെങ്കിലും കാരണവശാൽ അവർ ഉപദ്രവിക്കുകയോ മാലയോ ബാഗോ പിടിച്ചു പറിക്കുകയോ ചെയ്താൽ ഒരു കാരണവശാലും തിരിച്ച് അടിയുണ്ടാക്കാൻ പോകുകയോ പുറകെ ഓടുകയോ ചെയ്യരുത്. നമ്മൾ ഒരു ഏറ്റുമുട്ടലിന് തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങിയ ആളല്ല. എന്നാൽ കള്ളന്റെ കാര്യം അങ്ങനെയല്ല. കള്ളൻ ആയുധം ഉൾപ്പടെ എത്രത്തോളം തയ്യാറെടുപ്പോടെയാണ് വന്നിരിക്കുന്നതെന്ന് നമുക്കറിയില്ല. വേറെ പങ്കാളികൾ ഉണ്ടാകാം. കൂടുതൽ നഷ്ടം നമുക്ക് തന്നെയാണ് വരാൻ സാധ്യത.
ഇത്തരത്തിൽ നമ്മുടെ നേരെ മോഷണമോ അപമാന ശ്രമമോ അക്രമമോ നടന്നാൽ സാധിച്ചാൽ വണ്ടിയുടെ നന്പറും ആളെക്കുറിച്ചുള്ള മറ്റു കാര്യങ്ങളും ഓർത്തിരിക്കാൻ ശ്രമിക്കുക. നമുക്ക് വലിയ അപകടമൊന്നും പറ്റിയില്ലെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും പോലീസിൽ വിവരം അറിയിക്കുക. കാരണം ഇത്തരം ആളുകൾ മിക്കവാറും ഓരോ ഏരിയ നോക്കി കളവ് നടത്തുന്നവരാണ്. അപ്പോൾ വീഡിയോ കാമറ ഇല്ലെങ്കിലും കുറ്റകൃത്യത്തിന്റെ പാറ്റേൺ കണ്ടാൽ പൊലീസിന് അവരെ പിടിക്കാൻ എളുപ്പമാകും.
സുരക്ഷിതരായിരിക്കുക...
മുരളി തുമ്മാരുകുടി