കണ്ണൂർ: യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധിയെ മദാമ്മയെന്ന് അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. കണ്ണൂരിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.
1999ൽ ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തിൽ സി.പി.എം ബി.ജെ.പിയുടെ സഹായം തേടിയിട്ടുണ്ട്. വാജ്പേയിയെ കൊണ്ട് നിയമം ഭേദഗതി ചെയ്താണ് അന്ന് സി.പി.എം ദേശീയ പാർട്ടി പദവി നിലനിർത്തിയത്. കാലുപിടിക്കുന്നവരെ അവഗണിക്കുന്ന സ്വഭാവം ഇല്ലാത്തതിനാലാണ് അന്ന് സി.പി.എമ്മിനെ ബി.ജെ.പി സഹായിച്ചത്. എന്നാൽ പിന്നീട് മദാമ്മയ്ക്കൊപ്പം കൂടി സി.പി.എം ബി.ജെ.പിയെ ചതിച്ചു - ഇതായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ.
ഒന്നാം യു.പി.എ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയ സംഭവമാണ് ശ്രീധരൻപിള്ള ബി.ജെ.പിയോടുള്ള ചതിയായി വിശേഷിപ്പിച്ചത്. അക്രമം പാർട്ടി പരിപാടിയായി കൊണ്ടു നടക്കുന്നവരാണെന്ന് പറഞ്ഞ ശ്രീധരൻപിള്ള ഒരുമിച്ചു നിൽക്കാനുള്ള ഓഫർ സി.പി.എമ്മിന് നൽകിയ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖത്തേറ്റ അടിയാണ് ജയരാജനും ടി.വി രാജേഷിനുമെതിരെ ഇന്ന് സമർപ്പിക്കപ്പെട്ട കുറ്റപത്രമെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു