mohanlal-rajeev-menon

മമ്മൂട്ടിയും മോഹൻലാലും മത്സരിച്ചഭിനയിച്ച ചിത്രമാണ് ഫാസിൽ സംവിധാനെ ചെയ്‌ത ഹരികൃഷ്‌ണൻസ്. ഇരുവരുടെയും ആരാധകർക്കായി ചിത്രത്തിലെ ക്ളൈമാക്‌സ് വരെ രണ്ടുതരത്തിൽ ഷൂട്ട് ചെയ്യേണ്ടി വന്നു. എന്നാൽ സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ലാത്ത മറ്റൊരു കഥാപാത്രമാണ് ഗുപ്‌തൻ. ദുരൂഹതകൾ എപ്പോഴും ബാക്കിവച്ച ഗുപ്‌തനു പിറകെയായിരുന്നു ഹരിയും കൃഷ്‌ണനും. പ്രശസ്‌ത സംവിധായകനും ക്യാമറമാനുമായ രാജീവ് മേനോനായിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചത്. എന്നാൽ താൻ ഗുപ്‌തനായി എത്തിയതിൽ രസകരമായ ഒരു കഥ തന്നെയുണ്ടെന്ന് പറയുകയാണ് രാജീവ്. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്‌ട്രെയിറ്റ് ലൈനിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജീവ് മേനോന്റെ വാക്കുകൾ-

'ഒന്നു മുതൽ പൂജ്യം വരെ ഷൂട്ട് ചെയ്യാനായിട്ടു വന്നു. അപ്പോ പാച്ചിക്കാ വന്നു (സംവിധായകൻ ഫാസിൽ) അപ്പച്ചൻ സാർ വന്നു. എന്നെ നോക്കിയിട്ട് അപ്പച്ചൻ സാർ ഇങ്ങനിങ്ങനെ കാണിക്കുന്നുണ്ട്. ക്യാമറയൊക്കെ ഞാൻ എക്‌സ്‌പ്ളൈൻ ചെയ്‌തു. എന്നിട്ടും അപ്പച്ചൻ സാർ കൈകൊണ്ട് ഇങ്ങനെയൊക്കെ കാണിക്കുന്നുണ്ട്. അപ്പോ പാച്ചിക്ക വന്നു പറഞ്ഞു. രാജീവ് നമ്മൾടെ പടത്തിൽ അഭിനയിക്കുന്നോ? നല്ലൊരു ലവ് സ്‌റ്റോറിയാണ്. കണ്ടില്ലേ മോഹൻലാലാക്കെ എത്ര വലിയ ആളായിട്ട് ഇങ്ങനെ...മഞ്ഞിൽവിരിഞ്ഞ പൂക്കൾ മാതിരി ഒരുപടം നമുക്ക് ചെയ്യാം.

ഇല്ലാ, സിനിമോട്ടാഗ്രാഫിയിൽ എന്തെങ്കിലും ആകണമെന്ന ആഗ്രഹത്തിലിരിക്കുവാണെന്ന് ഞാൻ പറഞ്ഞു. പിന്നെ ഞാൻ ബോംബെ ചെയ്‌തു, മിൻസാരക്കനവ് ചെയ്‌തു. അപ്പോഴൊക്കെ അഭിനയിക്കണമെന്ന ആവശ്യം പാച്ചിക്ക പറഞ്ഞിരുന്നു. താൻ ആദ്യം ക്യാമറ ചെയ്യണമെന്ന് പറഞ്ഞു, പിന്നെ ഡയറക്ഷൻ. ഇതെല്ലാം കഴിഞ്ഞു, ഇപ്പോ എനിക്കൊരു പടമുണ്ട്. അതില് മോഹൻലാൽ ഉണ്ട് മമ്മൂട്ടിയുണ്ട്. അവരെപ്പോഴും ഡിസ്‌കസ് ചെയ്യുന്ന ഒരു ക്യാരക്‌ടറാണ്. ഒരു ദിവസേ വരേണ്ട കാര്യമുള്ളൂ. ഞാൻ ഒ.കെ പറഞ്ഞു'.

റോജയിൽ അരവിന്ദ് സാമി ചെയ്‌ത് കഥാപാത്രത്തിലേക്കായി ആദ്യം മണിരത്നം സമീപിച്ചത് രാജീവ് മേനോനെ ആയിരുന്നു. എന്നാൽ അത് നിരസിച്ചതിൽ തനിക്ക് യാതൊരു കുറ്റബോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടന്നു പോയ കാലങ്ങളെ പറ്റിയല്ല ഭാവിയെ പറ്റിയാണ് താൻ ചിന്തിക്കാറുള്ളതെന്ന് രാജീവ് മേനോൻ പറഞ്ഞു.