adoor-gopalakrishnan

സിനിമയിൽ സെൻസർഷിപ്പ് നിരോധിക്കണമെന്നും വാണിജ്യ സിനിമകൾക്ക് വേണ്ടിയാണ് സെൻസർബോർഡ് നിലനിൽക്കുന്നതെന്നും തുറന്നടിച്ച് സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. സെൻസർഷിപ് എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്ങനാശേരി കുരിശും മൂട് സെന്റ്ജോസഫ് കോളേജ് ഒഫ് കമ്യൂണിക്കേഷനിൽ ജോൺ ശങ്കരമംഗലം സ്മാരക പ്രഭാഷണത്തിനിടെയായിരുന്നു അടൂർ സെൻസർ ബോർഡിനെതിരെ തുറന്നടിച്ചത്.

'ഏതെങ്കിലും സീനിൽ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവർ പുലിമുരുകൻ എന്ന ചിത്രത്തിൽ പുലിയെ കൊല്ലുന്ന ഭാഗത്തിന് സെൻസർ നല്കിയതെങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും,​ ഇതിൽ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നും' അദ്ദേഹം പറഞ്ഞു. ആയിരം കോടി ചിലവാക്കി നിർമ്മിക്കുന്ന സിനിമകൾ ആവശ്യമില്ല. അത്തരം സിനിമകൾ നിരോധിക്കുകയാണ് വേണ്ടതെന്നും അടൂർ അഭിപ്രായപ്പെട്ടു. സിനിമകൾ എത്രമാത്രം യാഥാർഥ്യത്തിൽ നിന്ന് അകന്നിരിക്കുവോ അത്രയും സാമ്പത്തിക വിജയം നേടുമെന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് യാഥാർഥ്യമെന്നും അടൂർ പറഞ്ഞു.