fire-in-kerala

തിരുവനന്തപുരം: ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ വെന്തുമരിച്ച 17 പേരിൽ മലയാളിയായ അമ്മയും രണ്ട് മക്കളുമുണ്ടായിരുന്നു. ചോറ്റാനിക്കര ചേരാനല്ലൂർ സ്വദേശി നളിനി, മക്കളായ ജയശ്രീ,വിദ്യാസാഗർ എന്നിവരാണ് മരിച്ചത്. കരോൾബാഗിലെ ഉയർന്ന കെട്ടിടമായ അർപിത് പാലസ് എന്ന ഹോട്ടലിലാണ് ഇന്ന് പുലർച്ചെ 4.30 തീപിടുത്തമുണ്ടായത്.

ഇങ്ങനെയുള്ള ഉയർന്ന കെട്ടിടങ്ങളിൽ താമസിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഐക്യരാഷ്ട്രസഭ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി. കേരളം ഇനി കാണാനിരിക്കുന്ന ദുരന്തം ഉയർന്ന കെട്ടിടങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധയിൽ പത്തിലേറെ പേർ മരിക്കാൻ പോകുന്നതാണെന്ന് ആണെന്ന് ജനീവയിലെ നോസ്ട്രഡാമസ് പറഞ്ഞിട്ടുള്ള കാര്യം അറിയാമല്ലോയെന്ന് മുരളി തുമ്മാരുകുടി ചോദിച്ചു. കൽക്കട്ട മുതൽ മുംബയ് വരെ ബാംഗ്ലൂർ മുതൽ ഡൽഹി വരെ ഇത്തരം അഗ്നിബാധകൾ നടന്നു കഴിഞ്ഞു. ഔദ്യോഗികമായി ഇതിൽ നിന്ന് പാഠങ്ങൾ പഠിച്ചാലും ഇല്ലെങ്കിലും വ്യക്തിപരമായി പഠിക്കേണ്ട പാഠങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

1. ലോകത്തെവിടെയും യാത്ര പോകുമ്പോൾ ഹോട്ടൽ മുറി ആണെങ്കിൽ രണ്ടു നിലയുടെ മുകളിലും ഏഴാം നിലയുടെ താഴെയും ഉള്ള മുറിയിൽ മാത്രം താമസിക്കുക.

2. റൂമിൽ കയറി ലഗ്ഗേജ് വച്ച് ആദ്യം താഴേക്ക് ഇറങ്ങി നോക്കുന്നത് എമർജൻസി കോണികൾ വഴി ആക്കുക (മിക്കവാറും പഴയ ഫർണിച്ചറും ബെഡും ഇട്ട് ബ്ലോക്ക് ആകാനാണ് വഴി, പറ്റിയാൽ റിസപ്ഷനിൽ പറയുക. ഒന്നുമില്ലെങ്കിൽ തീയുടേയും പുകയുടെയും ഇടയിലൂടെ എമർജൻസി കോണി നോക്കി പോയി കുഴപ്പത്തിൽ ആകുന്നതെങ്കിലും ഒഴിവാക്കാമല്ലോ.

3. അഗ്നിബാധയിൽ പെട്ടുകഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. അപ്പാർട്ട്‌മെന്റിലെ സുരക്ഷയെ കുറിച്ചുള്ള എന്റെ ലഘുലേഖയിലും ഇതുണ്ട്.

4. നാം താമസിക്കുന്ന ഫ്ളാറ്റിൽ ഇതിൽ കൂടുതൽ കാര്യങ്ങൾ നമുക്ക് ചെയ്യാൻ പറ്റും. ഫയർ സ്റ്റെയറുകൾ ക്ലിയർ ആക്കി വക്കുക, അഗ്നിശമന സൗകര്യങ്ങൾ ടെസ്റ്റ് ചെയ്ത് വക്കുക, അവ പ്രവർത്തിപ്പിക്കാൻ അന്തേവാസികളെ പരിശീലിപ്പിക്കുക, ഇടക്ക് മോക്ക് ഡ്രിൽ നടത്തുക എന്നിങ്ങനെ.