night

സർക്കാർ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക രഹസ്യങ്ങൾ പുറത്ത് പറയാൻ വിലക്കേറെയുണ്ട്, പ്രത്യേകിച്ച് പൊലീസുകാർക്ക്. എന്നാൽ തൃശൂർ സ്‌പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്തപ്പോൾ ലഭിച്ച ഒരു കത്തിലെ ഉള്ളടക്കത്തെ കുറിച്ചും അതിനെ പിന്തുടർന്ന് പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തെ കുറിച്ചും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. ചുരുങ്ങിയ നാളിൽ നാട്ടിലെ അറിയപ്പെടുന്ന പണക്കാരനായി മാറിയ ഒരാളുടെ പണത്തിന്റെ ഉറവിടം തിരക്കിയുള്ള പൊലീസ് അന്വേഷണമാണ് അദ്ദേഹം കുറിക്കുന്നത്. രഹസ്യങ്ങൾ മനസ്സിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടുമ്പോഴുണ്ടാകുന്ന അവസ്ഥയുണ്ടല്ലോ... അങ്ങിനെ ഒരു ഘട്ടത്തിലാണ് ഫേസ്ബുക്കിൽ എഴുതാൻ തീരുമാനിച്ചതെന്ന് പറഞ്ഞാണ് സസ്‌പെൻസ് നിറഞ്ഞ ആ സംഭവം അദ്ദേഹം വിവരിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഔദ്യോഗിക രഹസ്യങ്ങൾ പുറത്തു പറയാൻ പാടില്ലെന്നാണ്, പക്ഷേ ചില രഹസ്യങ്ങൾ, അത് വ്യക്തിപരമോ ഔദ്യോഗികമോ ആവട്ടെ, മനസ്സിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടുമ്പോഴുണ്ടാകുന്ന അവസ്ഥയുണ്ടല്ലോ... അങ്ങിനെ ഒരു ഘട്ടത്തിലാണിപ്പോൾ ഞാൻ.

തൃശൂർ സ്‌പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന സമയം. അനധികൃത പണമിടപാട്, വെട്ടിപ്പലിശ, ബ്ലേഡ് മാഫിയ തുടങ്ങിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന കാലം. ഇതൊക്കെ വലിയ തലക്കെട്ടുള്ള വാർത്തകളായി പത്രങ്ങളിലും, ടി.വി.യിലും നിറഞ്ഞു.

ഒരു ദിവസം എന്റെ മേലുദ്യോഗസ്ഥന് തപാലിൽ വന്ന ഒരു കത്ത്, അദ്ദേഹം എന്നെ ഏൽപ്പിച്ചു. ഞാനത് തുറന്നു നോക്കി, അതൊരു പരാതിയാണ്. പരാതി എന്നു വെറുതേ പറയാൻ കഴിയില്ല; നാട്ടിൽ നടക്കുന്ന കുറേ സംഭവങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളാണതിൽ കൂടുതലും...!!!

വടക്കാഞ്ചേരിയിലാണ് സംഭവം. അവിടുത്തെ ഒരു ബ്ലേഡ് പലിശക്കാരനെക്കുറിച്ചാണ് പ്രതിപാദ്യം. കഴിഞ്ഞ നാലു വർഷത്തിനിടയിൽ അയാൾ സമ്പാദിച്ചുകൂട്ടിയ ഭൂമിയേയും സ്വത്തുക്കളേയും, ബാങ്ക് എക്കൗണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ചും, സ്വർണാഭരണങ്ങളേയും കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. അയാളുടെ ഭാര്യ അണിയുന്ന ആഭരണങ്ങൾ, സാരി എന്നിവ മുതൽ വൻ തുക ഫീസ് നൽകി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നതു വരെ ഇതിൽ പറയുന്നുണ്ട്. ഇതൊന്നുമല്ല യഥാർത്ഥ പരാതിക്കാര്യം....., കൃത്യമായി ഒരു ജോലിയുമില്ലാത്ത, നിശ്ചിതമായ ഒരു വരുമാനവുമില്ലാത്ത ഇയാൾക്ക് എങ്ങനെയാണ് ഇത്രയൊക്കെ സമ്പാദിക്കാൻ കഴിയുക..?, മാത്രവുമല്ല ഈ സമ്പാദ്യം മുഴുവനും കഴിഞ്ഞ നാലോ അഞ്ചോ വർഷത്തിനിടെ നേടിയിട്ടുള്ളതുമാണ്.

സാധാരണയായി ഒരു പരാതി പോലീസിന് ലഭിച്ചാൽ, അയാളെ വിളിച്ചു വരുത്തി, മൊഴി രേഖപ്പെടുത്തിയും, സാക്ഷികളെ കണ്ടു ചോദിച്ചും, സ്ഥലത്തു നേരിട്ടു പോയി അന്വേഷണം നടത്തുകയാണ് പതിവ്. ഇത്തവണ ഞങ്ങൾ പതിവൊന്നു തെറ്റിച്ചു. അന്വേഷണം മുന്നിൽ നിന്നുമല്ല, പിറകിൽ നിന്നുമാണ് ആരംഭിക്കുന്നത്.

രഹസ്യമായി, ഞങ്ങൾ ഈ പരാതിയിൽ പരാമർശിക്കുന്ന വ്യക്തിയാരാണെന്ന് തിരിച്ചറിഞ്ഞു. ഇയാളും കുടുംബാംഗങ്ങളും താമസിക്കുന്ന വീടും സ്ഥലവും കണ്ടെത്തി. തൊട്ടടുത്ത വില്ലേജ് ഓഫീസിൽ പോയി, അയാളുടെ പേരിലുള്ള സ്വത്തു വഹകളുടെ വിവരങ്ങൾ ശേഖരിച്ചു. സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും അടുത്തിടെ ഇയാൾ നടത്തിയ വസ്തു ഇടപാടുകളെക്കുറിച്ച് വിവരങ്ങളെടുത്തു. അയാളുടെ മക്കൾ പഠിക്കുന്ന സ്‌കൂൾ, ദൈനം ദിനം ഇയാളുമായി ഇടപഴകുന്ന വ്യക്തികൾ ഇവിടങ്ങളിലേക്കെല്ലാം അവർ പോലുമറിയാതെ അന്വേഷണം ചെന്നെത്തി. പിന്നെ പോലീസല്ലേ.., അയാളുടെ മൊബൈൽ നമ്പർ കിട്ടാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.

സത്യത്തിൽ ഈ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലാണ് ഇയാളുടെ സ്വത്തുക്കൾ ഇതുപോലെ വളർന്നത്. നല്ലൊരു വീട് പണിതിട്ടുണ്ട്. നഗരത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ കുട്ടികൾ പഠിക്കുന്നു. കൂടാതെ വീടിനു കുറച്ചു മാറി, രണ്ടേക്കറോളം തെങ്ങിൻ പറമ്പും, കുറച്ചു നൽവയലും വാങ്ങിയിട്ടുണ്ട്. ഏതാനും വർഷം മുൻപ് വാങ്ങിയ ഓട്ടോറിക്ഷ ഇപ്പോൾ ഓടിക്കുന്നത് വല്ലപ്പോഴും വൈകുന്നേരങ്ങളിൽ മാത്രം ..!

പിന്നെയെങ്ങിനെയാണ് ഈ സ്വത്തുക്കളെല്ലാം ഇയാൾ ഉണ്ടാക്കിയത്..? ഞങ്ങൾക്ക് സംശയങ്ങൾ ഇരട്ടിച്ചു.

കഴിഞ്ഞ 2 മാസം ഇയാൾ മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ടയാളുകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. ടവർ ലൊക്കേഷനും ജി.പി.എസ്. സാങ്കേതിക വിദ്യയുപയോഗിച്ച് ഇയാളുടെ സഞ്ചാരപഥം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു.

അങ്ങിനെ ഒരു കാര്യം മനസ്സിലായി; ഇയാൾ രാത്രി കാലങ്ങളിൽ വീട്ടിൽ കിടന്നുറങ്ങുന്നില്ല. എല്ലാ ദിവസവും രാത്രി 9 മണിയോടെ ഇയാൾ വീട് വിട്ടിറങ്ങും, പുലർച്ചെയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തുന്നത്. രാത്രി കാലങ്ങളിൽ കളവോ മോഷണമോ നടത്തുകയാണോ ഇയാളുടെ പരിപാടി..? ഞങ്ങളുടെ സംശയം വർദ്ധിച്ചു കൊണ്ടേയിരുന്നു. അല്ലെങ്കിൽ തന്നെ, അക്കാലത്ത്, രാത്രികാല മോഷണങ്ങളും അഠങ, ജ്വല്ലറി കവർച്ചകളുമൊക്കെ വർദ്ധിച്ചു വന്നിരുന്ന സമയവുമാണ്.

ഈ അന്വേഷണത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു പിന്നീട്. ഇയാൾ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടയാളുകളെക്കുറിച്ച് അന്വേഷിച്ചപ്പോൾ അതു ചെന്നെത്തിയത് നഗരത്തിലെ ഏതാനും പ്രൈവറ്റ് ബസ്സുടമകളിലേയ്ക്കാണ്. ബസുടമകളും ഇയാളും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ്, രാത്രി കാലങ്ങളിൽ ഇയാൾ കേന്ദ്രീകരിക്കുന്നത് തൃശൂർ വടക്കേ ബസ് സ്റ്റാന്റിലാണെന്ന് വ്യക്തമായത്.

അയാളറിയാതെ, അയാളുടെ നിഴലായ് ഞങ്ങൾ മാറി. ആ അന്വേഷണത്തിൽ അയാളുടെ സമ്പാദ്യത്തിന്റെ ഉടവിറത്തെക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കി.

എല്ലാ ദിവസവും രാത്രി 9 മണിയോടെ അയാൾ വീട്ടിൽ നിന്നിറങ്ങും. നേരേ പോകുന്നത് തൃശൂർ വടക്കേ ബസ് സ്റ്റാന്റിലേക്കാണ്. അപ്പോഴേക്കും അവസാന ട്രിപ്പുകൾ പൂർത്തിയാക്കി, ബസുകൾ അവിടെ നിരന്നു കിടക്കുന്നുണ്ടാകും. ബസുകൾ കഴുകി വൃത്തിയാക്കലാണ് ഇയാളുടെ ജോലി. ആദ്യം ബസിനകത്തെ പൊടിയും ചവറും അടിച്ചു തൂത്ത് വൃത്തിയാക്കും. പിന്നെ തൊട്ടപ്പുറത്തെ വടക്കേച്ചിറയിൽ നിന്നും ബക്കറ്റ് നിറയെ വെള്ളം കോരി കൊണ്ടുവരും. ബസിനകവും പുറവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിത്തുടയ്ക്കും. അങ്ങിനെ ഒന്നല്ല, ദിവസവും മുപ്പതോ നാൽപതോ ബസുകൾ കഴുകി വൃത്തിയാക്കുന്നതിന് ഉടമകളുമായി കരാറുണ്ട് ഇയാൾക്ക്. അതിരാവിലെ ജോലികൾ പൂർത്തിയാക്കി, ബസിനകത്തെ ഡൈവർ സീറ്റിനു മുന്നിലെ ദൈവങ്ങളുടെ ഫോട്ടോകളിൽ പൂമാലകൾ ചാർത്തിയാണ് വീട്ടിലേക്കു മടങ്ങുക. ബസ് ഒന്നിന് ദിനം പ്രതി 100 രൂപ, ഇങ്ങനെ ശരാശരി 40 ബസുകൾ വൃത്തിയാക്കുന്നതിന് ഒരു ദിവസം 4,000 രൂപയോളം വരുമാനം ലഭിക്കുന്നു ഇയാൾക്ക്. നല്ല അധ്വാനമുള്ള ജോലിയാണെങ്കിലും, വെയിൽ കൊള്ളുകയോ എളുപ്പം ക്ഷീണിക്കുകയോ ചെയ്യില്ലെന്നതാണ് ഇയാളെ ഇങ്ങനെ അധ്വാനിക്കാൻ പ്രേരിപ്പിക്കുന്നതെങ്കിൽ, സ്ഥിര ജോലിയ്ക്കു് ക്ലീനർമാരെ വെയ്‌ക്കേണ്ടെന്നതാണ് ബസ് മുതലാളിമാർക്കുള്ള ഗുണം. മാസം മുഴുവൻ എല്ലാ ദിവസവും ജോലി. ഞായറോ അവധി ദിവസങ്ങളോ ഇല്ല. പകൽ സമയം ഉറങ്ങുകയോ മറ്റ് പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യാം. മദ്യപാനമോ മറ്റ് ദുർവ്യയങ്ങളോ ഇല്ലാത്തതിനാൽ ഇങ്ങനെ ലഭിക്കുന്നവരുമാനം ഇയാൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്ന് ഞങ്ങൾക്കു മനസ്സിലായി.

കഴമ്പില്ലാത്ത ഈ പരാതിയിലെ അന്വേഷണവും, അയാളെക്കുറിച്ചുള്ള പോലീസ് ഡയറിയും ഞങ്ങൾ അവസാനിപ്പിച്ചു.

ഹേ, അധ്വാനശീലനായ ചെറുപ്പക്കാരാ.. നിന്റെ നെഞ്ചിലെ രോമകൂപങ്ങളിൽ നിന്നും ഉതിരുന്ന വിയർപ്പുതുള്ളികൾ അസൂയക്കാരുടെ കണ്ണുകളിൽ വീണ് ഉപ്പുരസം പടരട്ടെ,
തുടരുക സോദരാ, ജീവിക്കാൻ വേണ്ടിയുള്ള നിന്റെ നിൽപ്പു സമരം.!!!