ആലുവ: പെരിയാറിൽ പുതപ്പിനുള്ളിൽ പൊതിഞ്ഞ് കരിങ്കല്ലു കെട്ടി താഴ്‌ത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് കണ്ടെത്തി. 30 വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ആലുവ യു.സി. കോളേജിന് സമീപം പെരിയാറിൽ മൃതദേഹം കണ്ടെത്തിയത്. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവൻ സെമിനാരിയോട് ചേർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ വൈദിക വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. മരക്കൂട്ടത്തിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലായിരുന്നു. മൃതദേഹം ഒഴുകി വന്ന് ഈ ഭാഗത്ത് തടഞ്ഞതാണെന്ന് കരുതുന്നു. വലതുകൈയ് ഉയർത്തിപ്പിടിച്ച നിലയിലാണ് മൃതദേഹം. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി മൃതദേഹം കെട്ടഴിക്കാനാകാത്തതിനാൽ ഇന്ന് രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്.