three-caravan-seized-from

കൊച്ചി: പ്രമുഖ മലയാള യുവനടനും തെന്നിന്ത്യയിലെ നടിക്കും വിശ്രമിക്കാനായി എത്തിച്ച മൂന്ന് ആഡംബര കാരവനുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി. കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടത്തിയ പരിശോധനയിൽ 2 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്‌തു. 19 സീറ്റുള്ള സ്വകാര്യ വാൻ നിയമാനുസൃതമല്ലാതെ കാരവനാക്കി മാറ്റിയതിനാണ് ഉടമയിൽ നിന്ന് ഒന്നരലക്ഷം രൂപ ഈടാക്കിയത്. തമിഴ്നാട്ടിൽ മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള കാരവൻ കേരളത്തിൽ കൊണ്ടുവന്നതിന് മറ്റൊരാളിൽ നിന്നും 40000 രൂപ ഈടാക്കി. നിയമവിരുദ്ധമായി വാടകയ്‌ക്ക് കൊടുത്തതിന് മൂന്നാമത്തെയാളിൽ നിന്ന് 10,000രൂപയും പിഴ ചുമത്തി.

ഏതാനും ദിവസങ്ങളായി കൊച്ചി കാക്കനാട് ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ അനധികൃത കാരവനുകൾ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇവിടെ എത്തിയത്. വകുപ്പിന്റെ രേഖകളിൽ സ്വകാര്യ വാനുകളെന്ന് രേഖപ്പെടുത്തിയിരിക്കുന്ന വാഹനത്തിന്റെ സീറ്റുകൾ അഴിച്ചുമാറ്റി ബെഡ്റൂം, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളോടെയാണ് കാരവനാക്കി മാറ്റിയത്. ഇത് മോട്ടോർ വാഹന നിയമപ്രകാരം കുറ്റകരമാണ്. രണ്ടാമത്തെ വാഹനം തമിഴ്നാട്ടിൽ രജിസ്‌റ്റർ ചെയ്‌ത ശേഷം കേരളത്തിൽ എത്തിച്ച് ഉപയോഗിച്ചതായി കണ്ടെത്തി. ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ കേരളത്തിൽ വാടകയ്‌ക്ക് കൊടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാഹനത്തിന് നികുതി ചുമത്തിയത്. മൂന്നാമത്തെ വാഹനത്തിന്റെ രേഖകൾ കൃത്യമായിരുന്നെങ്കിലും പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള വാഹനം മറ്റൊരാളുടെ ഉപയോഗത്തിനായി വാടക‌യ്‌ക്ക് കൊടുത്തുവെന്നാണ് കുറ്റം.

നേരത്തെയും സമാന രീതിയിൽ നികുതി വെട്ടിച്ച് കൊണ്ടുവന്ന കാരവനുകൾ കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ നിന്ന് പിടികൂടിയിരുന്നു. സ്വന്തമായി കാരവനുകൾ ഉള്ള താരങ്ങൾ പോലും ഷൂട്ടിംഗ് ലൊക്കേഷനിൽ നിർമാതാവ് തരപ്പെടുത്തിക്കൊടുക്കുന്ന കാരവനുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കാരവനുകൾ കേരളത്തിൽ രജിസ്‌റ്റർ ചെയ്യാൻ ഒട്ടേറെ കടമ്പകൾ ഉള്ളതിനാലാണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന് വ്യാജരേഖയുണ്ടാക്കി കാരവനുകൾ കൊണ്ടുവരുന്നതെന്നാണ് സിനിമാക്കാരുടെ നിലപാട്.