ന്യൂഡൽഹി: പതിനാറാം ലോക്സഭയിലെ അവസാന പ്രസംഗത്തിൽ എൻ.ഡി.എ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെന്നും ലോക രാഷ്ട്രങ്ങളിൽ ഇന്ത്യ വളരുകയാണെന്നും മോദി പറഞ്ഞു. അഴിമതിക്കും കള്ളപണത്തിനും എതിരെ ലോക്സഭ ശക്തമായ നിയമങ്ങൾ പാസാക്കി. ഇന്ത്യൻ സാമ്പത്തികരംഗം ഭാവിയിൽ ലോകത്തെ നയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് കൃത്യമായ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ അധികാരത്തിൽ എത്തിയത്. ഇതാദ്യമായാണ് നിരവധി വനിതകൾ കേന്ദ്രമന്ത്രിമാരായത്.
നൂറ് ശതമനം രാഷ്ട്രത്തോട് നീതി പുലർത്താൻ സാധിച്ചു. കാലഹരണപ്പെട്ട 1400 നിയമങ്ങൾ മാറ്റി. കേന്ദ്രസർക്കാർ സ്ത്രീകൾക്ക് തന്ത്രപ്രധാന പദവികൾ നൽകി.
ഡിജിറ്റൽ ഇന്ത്യയിലും രാജ്യം മുന്നേറുകയാണെന്നും ആധാർ നടപ്പാക്കിയത് ലോകത്തെ അതിശയിപ്പിച്ചുവെന്നും പ്രധാനമന്ത്രി. സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ ഇന്ത്യ കൂടുതൽ വളർച്ച കാണിച്ചു. മേക്ക് ഇൻ ഇന്ത്യ അത്തരത്തിൽ ഒരു ചുവടുവെപ്പായിരുന്നു വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യൻ ബന്ധം മെച്ചപ്പെട്ടു. നേപ്പാളിലെ ഭൂമികുലുക്കത്തിലും മാലിദ്വീപിലെ ജലക്ഷാമത്തിലും ശക്തമായ ഇടപ്പെടൽ നടത്താൻ രാജ്യത്തിന് സാധിച്ചു.
ഈ ലോക്‌സഭയാണ് ജി.എസ്.ടി പാസാക്കിയത്. കള്ളപ്പണത്തിനെതിരായ നിയമങ്ങൾ പാസാക്കിയത് ഈ ലോക്‌സഭയാണെന്നും മോദി അവകാശപ്പെട്ടു.
അവസാന പ്രസംഗത്തിൽ രാഹുലിനെ പരിഹസിക്കാനും മോദി മറന്നില്ല. ഭൂകമ്പം വരുമെന്ന് ചിലർ പറഞ്ഞു, എന്നാൽ ഒന്നും വന്നില്ല. ചിലർ വലിയ വിമാനങ്ങൾ പറത്തുന്നു, എന്നാൽ നമ്മുടെ ജനാധിപത്യം അതിനേക്കാൾ വലുതാണെന്നും പ്രധാനമന്ത്രി റാഫേൽ വിഷയത്തിൽ രാഹുലിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.