ചെന്നൈ: തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് സൂചന നൽകി എ.ഐ.എ.ഡി.എം.കെ കോ ഓർഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ.പനീർസെൽവം. സംസ്ഥാന നിയമസഭയിൽ കോൺഗ്രസും എ.ഐ.എ.ഡി.എം.കെയും തമ്മിൽ വാഗ്വാദങ്ങൾക്കിടൊണ് ഇത് സംബന്ധിച്ച് പനീർസെൽവം സൂചന നൽകിയത്. ' ഡി.എം.കെയും കോൺഗ്രസും തമ്മിൽ ഇപ്പോൾ തന്നെ സഖ്യം രൂപപ്പെട്ടിട്ടുണ്ട്. അപ്പോൾ എ.ഐ.എ.ഡി.എം.കെ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുന്നതിനെ കുറിച്ചോ സഖ്യത്തിലേർപ്പെടുന്നതിനെ കുറിച്ചോ ചോദ്യങ്ങളുടെ ആവശ്യമില്ലെന്ന് പനീർസെൽവം വ്യക്തമാക്കി.
കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് കെ. ആർ. കുമാരസ്വാമിയാണ് സഖ്യത്തിലല്ലാതെ അണ്ണാ ഡി.എം.കെ തിരഞ്ഞെടുപ്പിനെ നേരിടുമോ എന്ന ചോദ്യം ഉന്നയിച്ചത്. എല്ലാവരും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാമെങ്കിൽ എ.ഐ.എ.ഡി.എം.കെയും അതിന് തയ്യാറാണെന്ന് പനീർസെൽവം പറഞ്ഞു.
തമിഴ്നാട്ടിൽ സഖ്യം രൂപീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇരു പാർട്ടികളുമെന്ന് ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ വൃത്തങ്ങൾ പറഞ്ഞു. 2014ലെ പോലെ ഒറ്റയ്ക്ക് മത്സരിക്കില്ലെന്നും ഇവർ പറയുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് അടുപ്പമുള്ള മന്ത്രിമാരായ എസ്.പി വേലുമണിയും പി.തങ്കമണിയും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയലുമായി ചർച്ച നടത്തി വരികയാണ്. സഖ്യചർച്ച മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള അഞ്ചംഗ കമ്മിറ്റിയിലെ അംഗങ്ങളാണ് ഇരുമന്ത്രിമാരും.