photo

ഭോപ്പാൽ: പിതാവ് മരിച്ച് ഒരുമാസമായിട്ടും സംസ്കരിക്കാതെ ഐ.പി.എസുകാരനായ മകൻ അച്ഛന് വീട്ടിൽ ആയൂർവേദ ചികിത്സ നൽകുന്നു. ഭോപ്പാൽ പൊലീസ് എ.ഡി.ജി.പിയായ രാജേന്ദ്ര കുമാർ മിശ്രയാണ് മരണപ്പെട്ട പിതാവിന്റെ ശരീരം സംസ്കരിക്കാതെ ഇപ്പോഴും ചികിത്സ നൽകുന്നത്.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ ജനുവരി 13നാണ് കെ.എം മിശ്രയെ(84)​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 14ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. മരണത്തെ തുടർന്ന് രാജേന്ദ്രകുമാർ പിതാവിന്റെ മൃതശരീരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. മന്ത്രിമാരുൾപ്പെടെ സമൂഹത്തിലെ നിരവധി ഉന്നതർ താമസിക്കുന്ന സ്ഥലത്താണ് എ.ഡി.ജി.പിയുടെ വീട്.

രാജേന്ദ്ര കുമാർ മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നെങ്കിലും സംസ്കരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് വീട്ടിൽ സഹായത്തിനെത്തിയ കോൺസ്റ്റ‌ബിൾ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് കോൺസറ്റബിൾ ഉദ്യോഗസ്ഥനാണ് സംഭവം പുറത്തറിയിച്ചത്.

വിവരം പുറത്തായതോടെ നിരവധി മാദ്ധ്യമപ്രവർത്തകർ എ.ഡി.ജി.പിയുടെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം പിതാവിനെ കാണാൻ ആരെയും അനുവദിച്ചില്ല. മാത്രമല്ല പിതാവ് ആയൂർവേദ ചികിത്സയുമായി പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറയുകയും ചെയ്തു. ആശുപത്രി അധികൃത‌ർ പിതാവിന്റെ കാര്യത്തിൽ എന്താണ് പറഞ്ഞതെന്ന് മാദ്ധ്യമ പ്രവർത്തകരോട് പറയാൻ മിശ്ര തയ്യാറായിരുന്നില്ല.

രാജേന്ദ്ര കുമാർ മിശ്രയുടെ വാദം തെറ്റാണെന്നും ജനുവരി 13ന് ആശുപത്രിയിലെത്തിച്ച കെ.എം മിശ്ര 14ന് മരണപ്പെട്ടെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറായ അശ്വിൻ മൽഹോത്ര വ്യക്തമാക്കി. കൂടാതെ കെ.എം മൽഹോത്രയുടെ മരണത്തെ തുടർന്ന് രാജേന്ദ്ര കുമാർ മിശ്രക്ക് ഡെത്ത് സർട്ടിഫിക്കറ്റ് നൽകിയിരുന്നെന്നും ആശുപത്രിയിലെ ഉദ്യോഗസ്ഥനായ ലോകേഷ് ജാ പറഞ്ഞു.