കോട്ടയം : നാട്ടിൽ ക്രമസമാധാനം പാലിക്കാൻ നിയോഗിക്കപ്പെട്ട പൊലീസിന് ഇപ്പോൾ യുവതികളെ തേടി നടക്കലാണ് പ്രധാന ജോലി. നാട്ടിലാകെ പ്രണയദിനം ആഘോഷത്തിന്റേതാണെങ്കിൽ പ്രണയം തലയ്ക്ക് പിടിച്ച് പിരിയാൻ വയ്യാതെ വീട്ടുകാരുടെ എതിർപ്പ് മറികടക്കാൻ നാടുവിടുന്നവരെ കണ്ടെത്തലാണ് പൊലീസിന്റെ ഇപ്പോഴത്തെ പ്രധാന പണി. കോട്ടയം ജില്ലയിൽ ഒരു മാസത്തിനിടെ കാണാതായത് 25 യുവതികളാണ്. ഇവരിൽ ഏറെ പേരും പ്രണയിച്ച് യുവാക്കളോടൊപ്പം നാടുവിട്ടവരാണ്. ഇതിൽ മിക്കവരും ദിവസങ്ങൾ കഴിയുമ്പോൾ തിരികെ എത്തിയിട്ടുമുണ്ട്.
ഇന്നലെ മാത്രം ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി മൂന്ന് യുവതികളെയാണ് കാണാതായി എന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ മൂവരും കാമുകൻമാർക്കൊപ്പം ഒളിച്ചോടിയെന്നാണ് മനസിലായത്. ഇതിൽ വൈക്കം സ്വദേശിയായ പത്തൊൻപതുകാരിയെ കാണാതായതിന് വൈക്കം പോലീസ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്. ബന്ധുവായ യുവാവിനൊപ്പം പോയതായാണ് സൂചന. കാഞ്ഞിരപ്പള്ളിയിൽ 21 വയസുള്ള കോളജ് വിദ്യാർഥിനിയെയാണ് കാണാതായത്. എന്നാൽ അന്വേഷണത്തിൽ വിദ്യാർഥിനി മറ്റൊരു യുവാവുമൊത്ത് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് അവിടേക്ക് ഉടൻ തിരിച്ചു.
സമാനമായ കേസ് മുണ്ടക്കയം പൊലീസിനും ലഭിച്ചു. ഇവിടെ ക്ഷേത്രത്തിൽ പോയ 18കാരിയെയാണ് കാണാതായത്. അന്വേഷണത്തിൽ പുലിക്കുന്ന് സ്വദേശിയായ യുവാവിനൊപ്പം യുവതിയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. എന്നാൽ ഒളിച്ചോടിയ ശേഷം നാട്ടിൽ തിരികെ എത്താത്തവരും പൊലീസിന് തലവേദന തീർക്കുന്നുണ്ട്.
ചങ്ങനാശേരിയിൽ നിന്ന് കാണാതായ പത്തൊൻപതുകാരനും മുപ്പത്തൊൻപതുകാരിയും ഇതുവരെ തിരിച്ചെത്തിയില്ല. ഇവർ രണ്ട് പേരും മുൻപ് വിവാഹിതരായവരാണ്. ഒരു ഷോപ്പിൽ ഒന്നിച്ച് ജോലി ചെയ്യവേയാണ് ഇഷ്ടത്തിലായത്.